മത്സ്യമേഖലയിൽ സ്വയംതൊഴിൽ സംരംഭകത്വത്തിലൂടെ സ്ത്രീശക്തി തെളിയിച്ച് മാതൃക; ഷീജയ്ക്കും രമയ്ക്കും ആദരം
കൊച്ചി: മത്സ്യമേഖലയിൽ സ്വയംതൊഴിൽ സംരംഭകത്വത്തിലൂടെ സ്ത്രീശക്തി തെളിയിച്ച് മാതൃകയായ കൊല്ലത്തെ ഷീജ സിൽവിക്കും എറണാകുളത്തെ കെ.എസ്. രമാദേവി പ്രമോദിനും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) ആദരം. കൊല്ലം തെക്കുംഭാഗം സെന്റ് സെബാസ്റ്റ്യൻ ഐലൻഡിലെ ഷീജ സിൽവി കല്ലുമ്മക്കായ കൃഷിയിലൂടെയും നായരമ്പലം സ്വദേശി രമാദേവി അലങ്കാരമത്സ്യ കൃഷിയിലൂടെയുമാണ് നേട്ടമുണ്ടാക്കിയത്. നാളെ നടക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷത്തിൽ ഇവരെ ആദരിക്കും. ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയാകും. മത്സ്യമേഖലയിലുള്ളവർക്ക് സാങ്കേതിക സഹായവും പരിശീലനവും നൽകുന്ന സി.എം.എഫ്.ആർ.ഐയുടെ സയൻസ് ടെക്നോളജി ആന്റ് ഇന്നൊവേഷൻ ഹബ് പദ്ധതിയുടെ ഗുണഭോക്താക്കളാണ് ഇരുവരും.
ഷീജ സിൽവി
അഷ്ടമുടിക്കായലിൽ ഭർത്താവ് സിൽവിയോടൊപ്പമാണ് ഷീജ കല്ലുമ്മക്കായ, കടൽമുരിങ്ങ കൃഷിയിലേക്കിറങ്ങിയത്. 10 വർഷം മുമ്പ് ചെറിയ രീതിയിൽ തുടങ്ങിയ സംരംഭം. വരുമാനം മെച്ചപ്പെടുത്തി. അയൽപക്കത്തെ ഒട്ടേറെ സ്ത്രീകൾക്ക് തൊഴിൽ നൽകുന്നു. ലാഭം: ഒരു യൂണിറ്റിന് 1ലക്ഷംവരെ
രമാദേവി
പത്ത് വർഷം മുമ്പ് വെറുമൊരു വിനോദമായി അലങ്കാരമത്സ്യ കൃഷി തുടങ്ങിയതാണ്. സർക്കാർ സ്ഥാപനമായ കാവിൽ (കേരള അക്വാവെഞ്ച്വേഴ്സ് ഇന്റർനാഷണൽ ലിമിറ്റഡ്) വഴിയും നേരിട്ടും ഇവർ മത്സ്യങ്ങൾ വിപണനം ചെയ്യുന്നു. വരുമാനം: ആഴ്ചയിൽ ശരാശരി 5,000 രൂപ