യുദ്ധകാലത്ത് സുരക്ഷിതം ബാങ്ക് നിക്ഷേപങ്ങൾ
സ്ഥിര നിക്ഷേപ നിരക്കുകൾ പുതുക്കി ബാങ്കുകൾ
കൊച്ചി: സാമ്പത്തിക അനിശ്ചിതത്വം ശക്തമായതോടെ നിക്ഷേപകർ അപകട സാദ്ധ്യത കണക്കിലെടുത്ത് പണം സുരക്ഷിത മേഖലകളിലേക്ക് മാറ്റുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക്, യെസ് ബാങ്ക്, ബന്ധൻ ബാങ്ക്, സൂര്യോദയ് സ്‌മാൾ ഫിനാൻസ് ബാങ്ക് എന്നിവ നിക്ഷേപങ്ങൾ ആകർഷിക്കാൻ ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് പുതുക്കി. യുദ്ധം ശക്തമായതോടെ ഓഹരി, നാണയ, കമ്പോള വിപണികളിൽ കനത്ത ചാഞ്ചാട്ടവും അനിശ്ചിതത്വവുമാണ് ദൃശ്യമാകുന്നത്. ഇതോടെയാണ് ബാങ്ക് നിക്ഷേപങ്ങൾക്ക് വീണ്ടും പ്രിയമേറുന്നത്. ഇറാൻ യുദ്ധത്തിന് ശേഷം ഹോർമുസ് ഇടനാഴി അടച്ചതിനാൽ രാജ്യത്തെ വ്യവസായ മേഖല കനത്ത തിരിച്ചടി നേരിടുമെന്ന ആശങ്ക ശക്തമാണ്. വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായതോടെ കഴിഞ്ഞ ആറ് ദിവസത്തിൽ ഒരു ദിവസം മാത്രമാണ് ഓഹരികൾ നേട്ടമുണ്ടാക്കിയത്. ഇതോടെ മ്യൂച്വൽ ഫണ്ടുകൾ, എസ്.ഐ.പികൾ, എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ എന്നിവയിലേക്കുള്ള പണമൊഴുക്കിൽ ഇടിവുണ്ടായെന്ന് അനലിസ്‌റ്റുകൾ പറയുന്നു.
മികച്ച പലിശ നൽകുന്ന ബാങ്കുകൾ
സൂര്യോദയ് സ്‌മാൾ ഫിനാൻസ് ബാങ്ക്
വിവിധ കാലയളവുകളിൽ മൂന്ന് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് സൂര്യോദയ് ഫിനാൻസ് പുതുക്കി. അഞ്ച് വർഷക്കാലയളവിലെ നിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 7.9 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.1 ശതമാനവും പലിശ ലഭിക്കും.
എച്ച്.ഡി.എഫ്.സി ബാങ്ക്
മൂന്ന് കോടി രൂപയിൽ താഴെയുള്ള വിവിധ കാലാവധി നിക്ഷേപങ്ങളുടെ പലിശ നിരക്ക് എച്ച്.ഡി.എഫ്.സി ബാങ്ക് ഉയർത്തി. ആറ് മുതൽ ഒൻപത് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 5.5 ശതമാനവും മുതിർന്ന പൗരന്മാർക്ക് ആറ് ശതമാനവും പലിശ ലഭിക്കും. മൂന്ന് മുതൽ 4.7 വർഷം വരെയുള്ള കാലാവധിയിൽ 6.5 ശതമാനമാണ് പലിശ. മുതിർന്ന പൗരന്മാർക്ക് ഏഴ് ശതമാനം പലിശ ലഭിക്കും.
യെസ് ബാങ്ക്
മൂന്ന് കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് യെസ് ബാങ്ക് പലിശ നിരക്ക് 3.25 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി ഉയർത്തി. മുതിർന്ന പൗരന്മാരുടെ നിരക്ക് 3.75 ശതമാനത്തിൽ നിന്നും 7.75 ശതമാനമായി ഉയർന്നു. 36 മാസം മുതൽ 60 മാസം വരെയുള്ള കാലാവധിയിലാണ് ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്നത്. 181 മുതൽ 271 ദിവസം വരെ കാലയളവിൽ സാധാരണ നിക്ഷേപകർക്ക് 6 % പലിശ ലഭിക്കും