സ്വകാര്യ ആശുപത്രി  വേതനം 24,650- 33,740; കരട് വിജ്ഞാപനമായി

Sunday 08 March 2026 12:00 AM IST

 അപര്യാപ്തമെന്ന് യു.എൻ.എ  9 മുതൽ നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങളിലും ജീവനക്കാരുടെ കുറഞ്ഞ വേതന നിരക്കുകൾ പുതുക്കി സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് തുടങ്ങിയ ജീവനക്കാരുടെ അടിസ്ഥാന വേതനം 24,650- 33,740 ‌ രൂപയായി ഉയർത്തി. 2022 ഒക്ടോബർ ഒന്ന് മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കും.

ഓരോ തസ്തികയ്ക്കും കൃത്യമായ ശമ്പള സ്കെയിൽ നിശ്ചയിച്ചിട്ടുണ്ട്.

വർദ്ധന അപര്യാപ്തമായതിനാൽ, 40000 രൂപയായി അടിസ്ഥാന വേതനം ഉയർത്തുന്നതുവരെ സമരം തുടരാനാണ് നഴ്സുമാരുടെ സംഘടനയായ യു.എൻ.എയുടെ തീരുമാനം. ഈ മാസം ഒമ്പത് മുതൽ സമ്പൂർണ പണിമുടക്ക് നടത്തുമെന്ന് യു.എൻ.എ അഖിലേന്ത്യ പ്രസിഡന്റ് ജാസ്മിൻ ഷാ അറിയിച്ചു.

2019-ലെ വേതന കോഡ് പ്രകാരം ലേബർ ആൻഡ് സ്കിൽസ് വകുപ്പാണ് നിർദ്ദേശങ്ങൾ തയ്യാറാക്കിയത്.

ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ലേബർ ആൻഡ് സ്കിൽസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിക്ക് പരാതികൾ സമർപ്പിക്കാം. ഇവ പരിഗണിച്ച ശേഷമായിരിക്കും അന്തിമ വിജ്ഞാപനം. ഉയർന്ന വേതനം ലഭിക്കുന്നുണ്ടെങ്കിൽ അത് തുടരാൻ വ്യവസ്ഥയുണ്ട്.

 ബെഡുകൾക്ക്

അലവൻസ്

അടിസ്ഥാന ശമ്പളത്തിന് പുറമെ ബെഡുകളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാർക്ക് അധിക അലവൻസുകളും വിജ്ഞാപനത്തിലുണ്ട്.

100 ബെഡുകൾ വരെയുള്ള ആശുപത്രികൾ മുതൽ 800-ലധികം ബെഡുകൾ വരെയുള്ള വൻകിട ആശുപത്രികളെ ആറ് വിഭാഗങ്ങളായി തിരിച്ചു.

വലിയ ആശുപത്രികളിലെ നഴ്സുമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വരെ അധിക അലവൻസായി ലഭിക്കാൻ വ്യവസ്ഥയുണ്ട്. ഉപഭോക്തൃ വില സൂചിക അനുസരിച്ച് ക്ഷാമബത്തയ്ക്കും അർഹതയുണ്ടാകും.

അടിസ്ഥാന ശമ്പളം

 ബി.എസ്.സി- ജി.എൻ.എം നഴ്സുമാർ......... 25,450- 30,800

 എ.എൻ.എം ഗ്രേഡ് വൺ ......................................24,650- 29,850

 നഴ്സിംഗ് സൂപ്രണ്ട്, നഴ്സിംഗ് മാനേജർ

തുടങ്ങിയ ഉയർന്ന തസ്തികകളിൽ ..................... 27,330- 33,080

 ജനറൽ മാനേജർ അല്ലെങ്കിൽ

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ .........................27,890 - 33,740 ‌