പോക്സോ കേസിൽ പ്രതിക്ക് തടവും പിഴയും

Sunday 08 March 2026 12:16 AM IST

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാത്തിൽപ്പെട്ട പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 25 വർഷം തടവും 1,10,000 രൂപ പിഴയും. കരുനാഗപ്പള്ളി അതിവേഗ പ്രത്യേക കോടതി ജഡ്ജി രാജീവൻ വാച്ചാലിന്റെതാണ് വിധി. പിഴ ഒടുക്കിയില്ലെങ്കിൽ എട്ടുമാസം കൂടി അധിക തടവ് അനുഭവിക്കണം. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് തറയിൽ തെക്കതിൽ ജയഭവനത്തിൽ ജയൻ (38) നെയാണ് ശിക്ഷിച്ചത്. അതിജീവതയുടെ ബന്ധുക്കളായ കുട്ടികളെക്കൂടി കൊണ്ടുവരണമെന്ന് അതിജീവതയോട് തുടർച്ചയായി പ്രതി ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഭയന്നാണ് പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞു. തുടർന്ന് ശൂരനാട് പൊലീസിൽ പരാതി നൽകി. ശൂരനാട് സബ് ഇൻസ്‌പെക്ടർ രാജൻ ബാബു രജിസ്റ്റർ ചെയ്ത കേസ് ഇൻസ്‌പെക്ടർ ജോസഫ് ലിയോണും ശാസ്താംകോട്ട ഡിവൈ.എസ്.പി എസ് ഷെരീഫും ചേർന്നാണ് അന്വേഷണം നടത്തിയത്. 17 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രേംചന്ദ്രൻ കോടതിയിൽ ഹാജരായി.