മിനു ചിദംബരം, കേരള ക്രിക്കറ്റ് അസോസിയേഷന്റെ പെൺകരുത്ത്

Sunday 08 March 2026 12:19 AM IST

ഇന്ന് അന്താരാഷ്ട്ര വനിതാദിനം

തിരുവനന്തപുരം : കളിക്കാരായും പരിശീലകരായും നിരവധി വനിതകൾ ക്രിക്കറ്റിലുണ്ട്. എന്നാൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ചീഫ് ഫിനാൻസ് ഓഫീസറുമായി സേവനം അനുഷ്ഠിക്കുന്നത് ഒരു വനിതയാണ്, മിനു ചിദംബരം. ഒരു വ്യാഴവട്ടത്തിലേറെയായി മിനു കെ.സി.എയ്ക്ക് ഒപ്പമുള്ള മിനു അസോസിയേഷന്റെ ചരിത്രത്തിലെ ആദ്യ വനിതാ സി.ഇ.ഒയാണ്.

ബി.കോം പഠനം കഴിഞ്ഞ് ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിനോക്കിയിരുന്ന മിനുവിനെ ക്രിക്കറ്റിനോടുള്ള സ്നേഹമാണ് കെ.സി.എയിലേക്ക് എത്തിക്കുന്നത്. തിരുവനന്തപുരത്തെ കുട്ടിക്കാലത്ത് കസിൻസായ ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുവളർന്ന പെൺകുട്ടി 2008ൽ ഓഡിറ്റ് നടത്തിയിരുന്ന സ്ഥാപനത്തിലെ ജോലിക്കാരിയായി കെ.സി.എയിലേക്ക് എത്തിയത്. ഫോറൻസിക് ഓഡിറ്റ് എക്സ്പർട്ടായ മിനുവിലെ സാമ്പത്തികവിദഗ്ധയെ തിരിച്ചറിഞ്ഞാണ് 2012ൽ ഫിനാൻസ് ഓഫീസറായി കെ.സി.എ നിയമിക്കുന്നത്. അക്കങ്ങളും കണക്കുകളും മാത്രമല്ല ക്രിക്കറ്റിന്റെ ഭാഷയും മിനുവിന് വഴങ്ങിയതോടെ 2019ൽ സി.ഇ.ഒ ആയി നിയമനം. കഴിഞ്ഞ ആറുവർഷത്തിനിടയിൽ കെ.സി.എയുടെ വൈവിദ്ധ്യമാർന്ന പദ്ധതികളിൽ തന്റെ സേവനംകൂടി നൽകാനും വിജയിപ്പിക്കാനും മിനുവിന് കഴിഞ്ഞു.

തോൽവിയേയും വിജയത്തേയും ഒരേ മാനസികാവസ്ഥയിൽ നേരിടാനുള്ള സ്പോർട്സ്മാൻ സ്പിരിറ്റാണ് തന്നെ ക്രിക്കറ്റിനോട് അടുപ്പിച്ചതെന്ന് മിനു പറയുന്നു. കായിക ഭരണ രംഗത്തേക്ക് വരുന്നകാലത്ത് ഒരു സ്ത്രീയെന്ന നിലയിൽ സ്വീകാര്യത ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ ബോർഡ് മീറ്ററിംഗുകളിൽ ക്രിക്കറ്റിന്റെ ഭാഷ നന്നായി വഴങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്ക് പിന്തുണ ലഭിച്ചു. കെ.സി.എ പ്രസിഡന്റ് ശ്രീജിത് വി.നായർ, സെക്രട്ടറി എസ്.വിനോദ് എന്നിവരടക്കമുള്ള ഭരണസമിതിയുടെ മികച്ച പിന്തുണയോടെയാണ് മുന്നോട്ടുപോകുന്നത്.

കളിക്കളത്തിലും പുറത്തും ക്രിക്കറ്റിനെ സ്ത്രീ സൗഹൃദമാക്കാൻ കഴിഞ്ഞുവെന്നതിൽ സംതൃപ്തിയുണ്ടെന്ന് മിനു പറയുന്നു. കളിക്കാരും കോച്ചുമാരുമായി മാത്രമല്ല കെ.സി.എ ഓഫീസ് ജീവനക്കാരായി നിരവധി വനിതകളുണ്ടെന്ന് മിനു പറയുന്നു. ക്രിക്കറ്റ് സ്ത്രീകൾക്ക് തീർത്തും സുരക്ഷിതമായ ഒരു മേഖലയാണ്. വനിതാക്രിക്കറ്റ് ഇന്ത്യയിൽ പുരുഷ ക്രിക്കറ്റ് എന്നപോലെ പരിചിതമായ കാലമാണിതെന്നും മിനു ചൂണ്ടിക്കാട്ടുന്നു.

അഗ്രിക്കൾച്ചർ എൻജിനീയറും പ്ളാന്റേഷൻ മാനേജരുമായിരുന്ന ബി.സെൽവകുമാറാണ് പിതാവ്. അമ്മ ഗീതാ ലക്ഷ്മി അൽ ഇറ്റാലിയ എയർലൈൻസിൽ ജീവനക്കാരിയായിരുന്നു.സഹോദരി ദിവ്യ നിയമവിദ്യാർത്ഥിയാണ്.ബിസിനസുകാരനായ ചിദംബരമാണ് ഭർത്താവ്. ഭർത്താവിന്റേയും കുടുംബത്തിന്റേയും ക്രിക്കറ്റിനോടുള്ള സ്നേഹമാണ് തനിക്കുള്ള പിന്തുണയ്ക്ക് കാരണമെന്നും മിനു പറയുന്നു.