കരിപ്പൂരിൽ ദുരന്തത്തിൽപ്പെട്ട വിമാനം പൊളിച്ച് ആക്രിയാക്കും
പട്ടാമ്പി: 21പേരുടെ മരണത്തിനിടയാക്കിയ കരിപ്പൂർ ദുരന്തത്തിൽപ്പെട്ട വിമാനത്തിന്റെ ഭാഗങ്ങൾ പട്ടാമ്പി കാരക്കാട് സ്‌ക്രാപ്പ്(ആക്രി) വ്യാപാര കേന്ദ്രത്തിൽ എത്തി. കൊവിഡ് താണ്ഡവമാടിയ 2020 ആഗസ്റ്റ് ഏഴിനാണ് രാജ്യത്തെ ഞെട്ടിച്ച് കരിപ്പൂരിൽ വിമാനാപകടമുണ്ടായത്. പറന്നിറങ്ങി റൺവേയിൽ നിന്ന് തെന്നിമാറി പിളർന്ന വിമാനമാണ് ആറുവർഷത്തിന് ശേഷം പല ഭാഗങ്ങളായി ഓങ്ങല്ലൂരിലെ കാരക്കാട്ടെത്തിയത്. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഭാഗങ്ങൾ ലോറികളിലാണ് കാരക്കാടുള്ള സ്‌ക്രാപ്പ് വ്യാപാര കേന്ദ്രത്തിൽ എത്തിച്ചത്. ദുബായിൽ നിന്ന് 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി സുരക്ഷാ മേഖലയും പിന്നിട്ട് 35 മീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വിമാനം മൂന്നായി പിളർന്നു. പൈലറ്റ് ദീപക് വസന്ത് സാഥെ, സഹപൈലറ്റ് അഖിലേഷ് കുമാർ എന്നിവരും 19 യാത്രക്കാരും ഉൾപ്പെടെ 21 പേരാണ് അപകടത്തിൽ മരിച്ചത്. 150 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. കേസ് അന്വേഷണത്തിന്റെ ഭാഗമായി വിമാനത്തിന്റെ ചില ഭാഗങ്ങൾ സി.ഐ.എസ്.എഫ് ഡൽഹിയിലേക്ക് കൊണ്ടുപോയിരുന്നു. കൊണ്ടുപോകാത്ത കോക്പിറ്റ് ഉൾപ്പെടെയുള്ള ചില യന്ത്രഭാഗങ്ങളും ടയറുകളും ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഇപ്പോൾ കാരക്കാട് എത്തിയിരിക്കുന്നത്. രണ്ടുമാസം മുമ്പാണ് പ്രദേശത്തെ സ്‌ക്രാപ്പ് വ്യാപാരി ലേലത്തിലൂടെ വിമാന അവശിഷ്ടങ്ങൾ കൈവശപ്പെടുത്തിയത്. കോഴിക്കോട് നിന്ന് ലോറികളിൽ കൊണ്ടുവന്ന വിമാനത്തിന്റെ ഭാഗങ്ങൾ ക്രെയിൻ ഉപയോഗിച്ചാണ് ഇറക്കിയത്. ഇവ പിന്നീട് സ്‌ക്രാപ്പ് ആക്കി കയറ്റി അയക്കും. വിമാന ദുരന്തങ്ങളുടെ ചരിത്രത്തിൽ പ്രധാന സംഭവമായ കരിപ്പൂർ ദുരന്തത്തിൽ അകപ്പെട്ട വിമാനം കാണാൻ നിരവധി ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്.