പുതുയുഗ യാത്രയ്‌ക്ക് ഉജ്ജ്വല സമാപനം
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വമ്പൻ ഇലക്ഷൻ വാഗ്‌ദാനം. പുത്തരിക്കണ്ടം മൈതാനത്ത് തിങ്ങിനിറഞ്ഞ പ്രവർത്തകർ ആവേശക്കൊടുമുടിയിൽ. യു.ഡി.എഫിന്റെ പുതുയുഗ യാത്രയ്‌ക്ക് ഉജ്ജ്വല സമാപനം.
ഫെബ്രുവരി 6ന് കാസർകോട് ഉപ്പളയിൽ ആരംഭിച്ച യാത്ര 25 ദിവസത്തിനിടെ 121 പൊതുസമ്മേളനൾക്ക് ശേഷമാണ് ഇന്നലെ തലസ്ഥാനത്ത് സമാപിച്ചത്. വൈകിട്ട് 4ന് ജാഥാ ക്യാപ്ടൻ വി.ഡി.സതീശനെ സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിനു മുന്നിൽ നിന്നാണ് താളമേളങ്ങളോടെ സ്വീകരിച്ച് പുത്തരിക്കണ്ടത്തേക്ക് ആനയിച്ചത്. സർക്കാരിനെയും പിണറായി വിജയനെയും രാഹുൽഗാന്ധി കടന്നാക്രമിച്ചപ്പോൾ ആർപ്പുവിളികളോടെയാണ് പ്രവർത്തകർ പ്രതികരിച്ചത്. നോമ്പുതുറയ്ക്ക് മുൻപ് പരിപാടി അവസാനിപ്പിച്ചു. ഘടകകക്ഷി നേതാക്കൾ മാത്രമാണ് പ്രസംഗിച്ചത്. സച്ചിൻ പൈലറ്റ് പങ്കെടുത്തെങ്കിലും പ്രസംഗിച്ചില്ല. കെ.സി.വേണുഗോപാൽ, ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, സണ്ണിജോസഫ്, പി.കെ.കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,എൻ.കെ.പ്രേമചന്ദ്രൻ, ജി.ദേവരാജൻ,സി.പി.ജോൺ, മാണി സി.കാപ്പൻ,ഷിബു ബേബിജോൺ, എ.എൻ.രാജൻ ബാബു, പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, കെ.സുധാകരൻ,കെ.മുരളിധരൻ തുടങ്ങിയവർ പങ്കെടുത്തു.
ചെന്നിത്തലയ്‌ക്ക്
നിറഞ്ഞ കൈയടി
രമേശ് ചെന്നിത്തലയ്‌ക്ക് സ്വാഗതം പറഞ്ഞപ്പോഴും പ്രസംഗിക്കാൻ ക്ഷണിച്ചപ്പോഴും സദസിലാകെ കൈയടി ഉയർന്നു. മുദ്രാവാക്യം വിളികളോടെയാണ് ചെന്നിത്തലയുടെ പ്രസംഗത്തെ സ്വീകരിച്ചത്.