സ്റ്റേഡിയത്തിലെ ഗേറ്റ് തകർച്ച ജി.സി.ഡി.എ അന്വേഷിക്കും
കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിൽ സ്ഥാപിച്ച പടുകൂറ്റൻ ഗേറ്റ് തകർന്നുവീണ സംഭവം ജി.സി.ഡി.എ എൻജിനിയറിംഗ് വിഭാഗം അന്വേഷിക്കും. നാണക്കേടായതോടെ അന്വേഷണത്തിന് വിശാലകൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ചെയർമാൻ നിർദ്ദേശം നൽകുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ജി.സി.ഡി.എ സുരക്ഷാ ജീവനക്കാർ ഗേറ്റ് തുറക്കാൻ ശ്രമിക്കവേ തകർന്നുവീഴുകയായിരുന്നു. യാത്രക്കാരുമായി കടന്നുപോയ ഓട്ടോറിക്ഷ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനത്തിന്റെ പേരിൽ മുഖ്യസ്‌പോൺസറായ ടി.വി ചാനലുടമ മുൻകൈയെടുത്താണ് പ്രധാനകവാടവും ഗേറ്റും നിർമ്മിച്ചത്. 70 കോടി രൂപയാണ് നവീകരണത്തിന് ചെലവഴിച്ചത്.
പ്രധാന കവാടത്തിന് നാല് ഗേറ്റുണ്ട്. ഇതിൽ വാഹനങ്ങൾ പുറത്തേക്ക് കടക്കുന്ന ഭാഗത്തെ പാളികളിലൊന്നാണ് തകർന്നത്. ഗേറ്റ് എടുത്തുമാറ്റാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിഫലമായി. ക്രെയിൻ ഉപയോഗിച്ച് ഉയർത്തി വീണ്ടും ഘടിപ്പിക്കുമെന്നാണ് ജി.സി.ഡി.എ വൃത്തങ്ങൾ നൽകുന്ന വിവരം.