സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചു , കേരളത്തിലുള്ളത് സി.ജെ.പി: രാഹുൽ
തിരുവനന്തപുരം: സി.പി.എം - ബി.ജെ.പി കൂട്ടുകെട്ട് കാരണമാണ് സി.ബി.ഐയും ഇ.ഡിയും പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പുതുയുഗ യാത്രയുടെ സമാപനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സി.ജെ.പിയാണുള്ളത്. സി.പി.എമ്മും ബി.ജെ.പിയും ചേർന്ന് യു.ഡി.എഫിനെ തോൽപ്പിക്കാൻ കൈ കോർക്കുകയാണ്. തനിക്കെതിരെ 36 കേസുകളാണ് ഇ.ഡി എടുത്തിട്ടുള്ളത്. 55 മണിക്കൂർ ചോദ്യം ചെയ്‌തു. എന്നാൽ പിണറായിക്ക് എതിരെ ഇ.ഡി അനങ്ങുന്നില്ല.
കേരള സർക്കാരിന് കമ്മ്യൂണിസ്റ്റ് സ്വഭാവമില്ല. കർഷകരുടെയോ തൊഴിലാളികളുടെയോ താൽപ്പര്യം സംരക്ഷിക്കുന്നില്ല. സി.പി. എം പേരുമാറ്റി കോർപറേറ്റ് പാർട്ടി ഒഫ് ഇന്ത്യ എന്നാക്കണം. ശബരിമല സ്വർണക്കൊള്ളയിൽ നിരവധി സി.പി.എം നേതാക്കളാണ് ജയിലിലായത്. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ശക്തമായ നടപടി ഉണ്ടാകും.
അപകടകരമായ ആഗോള സാഹചര്യമായിട്ടും മോദി അനങ്ങുന്നില്ല. യു.എസുമായി കരാർ ഒപ്പിട്ട് രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണ്. അമേരിക്ക പറയുന്നവരിൽ നിന്നേ എണ്ണ വാങ്ങൂവെന്ന് മോദി ട്രംപിന് വാക്കുകൊടുത്തു. മോദി വിട്ടുവീഴ്ചകൾക്ക് നിർബന്ധിതനാകുന്നതിന് കാരണം എപ്സ്റ്റീൻ ഫയലുകളാണെന്നും രാഹുൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അദ്ധ്യക്ഷനായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. സി.പി.ജോൺ സ്വാഗതയും പി.കെ.വേണുഗോപാൽ നന്ദിയും പറഞ്ഞു.
ഒറ്റയ്‌ക്ക് നൃത്തം വേണ്ട,
സംഘനൃത്തം മതി
സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ട് ആരംഭിച്ച പ്രസംഗത്തിനൊടുവിൽ കോൺഗ്രസ് നേതാക്കൾക്ക് ഉപദേശം നൽകിയാണ് രാഹുൽ അവസാനിപ്പിച്ചത്. നേതാക്കൾ ഒരുമിച്ചു കൈ കോർക്കണം. ഒറ്റയ്ക്കുള്ള നൃത്തമല്ല, സംഘനൃത്തമാണ് നല്ലത്. ജനങ്ങളുടെ ഉപദേശമാണിത്. എന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നത് കേരളീയരാണ്. കേരളത്തോട് കടപ്പെട്ടിരിക്കുന്നെന്നും രാഹുൽ പറഞ്ഞു.
സ്ത്രീകൾക്ക് സൗജന്യയാത്ര,
ക്ഷേമ പെൻഷൻ 3,000 രൂപ
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നടപ്പാക്കുന്ന അഞ്ച് വമ്പൻ പദ്ധതികൾ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ഇന്ദിരാ ഗ്യാരന്റി എന്ന പേരിലാണ് വാഗ്ദാനം.
1 സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യ യാത്രയും കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപയും
2 പ്രതിമാസ ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും
3 ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ്
4 യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ
5 മുതിർന്ന പൗരന്മാരുടെ സുരക്ഷക്കായി പ്രത്യേക വകുപ്പ്