യുവതി പ്രവേശനം: മുഖ്യമന്ത്രിയും അഡ്വ. ജനറലും ചർച്ച നടത്തി
Sunday 08 March 2026 2:01 AM IST
കൊച്ചി: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള റിവ്യൂ ഹർജികളിലെ സംസ്ഥാന സർക്കാരിന്റെ നിലപാട് ഈ മാസം 14ന് മുമ്പ് തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എൻ. വാസവനും അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പും തമ്മിൽ ഇന്നലെ കൊച്ചിയിൽ ഇതു സംബന്ധിച്ച് കൂടിയാലോചന നടത്തി. കൂടിക്കാഴ്ച സ്ഥിരീകരിച്ച അഡ്വക്കേറ്റ് ജനറൽ, അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കേരളകൗമുദിയോട് പറഞ്ഞു. നിശ്ചിത തീയതിക്ക് മുമ്പേ തീരുമാനമെടുത്ത് സുപ്രീം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവതി പ്രവേശനത്തെ അനുകൂലിച്ച് മുമ്പ് കോടതിയിൽ നിലപാടെടുത്തിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മലക്കം മറിഞ്ഞിരുന്നു. ആചാരപരമായ സമീപനം വേണമെന്ന നിലപാടാണ് ഇപ്പോൾ ബോർഡിന്റേത്.