വോട്ടിംഗ് യന്ത്രത്തിൽ കളർഫോട്ടോ, ബൂത്തുകളിൽ വെബ്കാസ്റ്റിംഗ്
കൊച്ചി:നിയമസഭ തിരഞ്ഞെടുപ്പിൽ മുഴുവൻ പോളിംഗ് ബൂത്തുകളിലും സുതാര്യത ഉറപ്പാക്കാൻ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ അറിയിച്ചു.ഇതിലുടെ വോട്ട് എണ്ണലിൽ തർക്കമുണ്ടായാൽ റെക്കാർഡ് ചെയ്ത ദൃശ്യങ്ങൾ പരിശോധിക്കാനാകും.രാജ്യത്ത് ആദ്യമായി വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോ പതിക്കുന്ന സമ്പ്രദായം കഴിഞ്ഞ ബീഹാർ തിരഞ്ഞെടുപ്പിൽ നടപ്പിലാക്കിരുന്നു.അതേ മാതൃകയിൽ കേരളത്തിലും നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെ സമഗ്ര വിവരങ്ങൾ ECINet ആപ്പ് വഴി മൊബൈൽ ഫോണിൽ പൊതുജനത്തിന് ലഭ്യമാക്കും.ബൂത്ത് വിവരം,സ്ഥാനാർത്ഥിയുടെ വിവരം,വോട്ടെണ്ണൽ പുരോഗതി തുടങ്ങിയവയെല്ലാം ഇതിലൂടെ അറിയാം.വിദ്വേഷപ്രസംഗങ്ങൾ,വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ ചട്ടലംഘനങ്ങൾ 'സിവിജിൽ" പോർട്ടലിൽ അറിയിച്ചാൽ 100 മിനിട്ടിനകം നടപടിയുണ്ടാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.
യന്ത്രത്തിലെ വോട്ടുകൾ എണ്ണും മുമ്പ് പോസ്റ്രൽ വോട്ടുകൾ രണ്ടുവട്ടം എണ്ണും.അവസാനം വി.വി.പാറ്റ് സ്ലിപ്പുകളും എണ്ണും.ബൂത്തുകളിൽ കുടിവെള്ളവും ടോയ്ലറ്റ് സൗകര്യവും ഉറപ്പാക്കും.വരിയിലുള്ളവർക്ക് ഇരിക്കാൻ ബെഞ്ചുകൾ ലഭ്യമാക്കും.ഭിന്നശേഷിക്കാർക്കായി റാമ്പുകൾ,വോട്ടർമാരുടെ മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ കൗണ്ടറുകൾ എന്നിവ സജ്ജമാക്കുമെന്നും ഗ്യാനേഷ്‌കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് തീയതി എന്ന് പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയില്ല.
എസ്.ഐ.ആർ നടപടികളിൽ പേടിക്കേണ്ടതില്ല.അർഹരായ ആരും പുറത്താകില്ല.തിരഞ്ഞെടുപ്പ് വിജ്ഞാപനം വരെ പേര് ചേർക്കാം.കരട് പട്ടികയും അന്തിമ പട്ടികയും രാഷ്ട്രീയപാർട്ടികളുടെ ഏജന്റമാർക്ക് പരിശോധനയ്ക്കായി നൽകുമെന്നും ഗ്യാനേഷ്‌കുമാർ വ്യക്തമാക്കി.തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഡോ.സുഖ്ബിർ സിംഗ് സന്ധു,ഡോ.വിവേക് ജോഷി,കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കേരളം
വോട്ടർമാർ - 2.69 കോടി
ബൂത്തുകൾ - 30,471
ഒരു ബൂത്തിൽ പരമാവധി വോട്ടർമാർ - 1200