ഇറാൻ കപ്പലിന്റെ ദൃശ്യം പകർത്തൽ: മാദ്ധ്യമ പ്രവർത്തകർ അറസ്റ്റിൽ

Sunday 08 March 2026 1:07 AM IST

കൊച്ചി: ഇന്ത്യയുടെ അനുമതിയോടെ കൊച്ചിയിൽ നങ്കൂരമിട്ട ഇറാനിയൻ യുദ്ധക്കപ്പൽ ഐ.ആർ.ഐ.എസ്. ലവാന്റെ ദൃശ്യം പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി.

റിപ്പബ്ലിക് ടി.വി റിപ്പോർട്ടർ സി.ജി.ശങ്കർ (39),ക്യാമറമാൻ എസ്.മണി (39),ഇവരെ നാവികാസ്ഥാനത്തിന് സമീപമെത്തിച്ച ബോട്ടിന്റെ ഡ്രൈവർ പി.വിജയകുമാർ (57) എന്നിവരെയാണ് ഹാർബർ പൊലീസ് പിടികൂടിയത്. കൊച്ചിൻ പോർട്ടിന്റെ സുരക്ഷാച്ചുമതലയുള്ള സി.ഐ.എസ്.എഫ് സബ് ഇൻസ്‌പെക്ടറുടെ പരാതിയിലാണ് നടപടി.

അതിക്രമിച്ചുകടക്കൽ,ഔദ്യോഗിക രഹസ്യനിയമ ലംഘനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മൈക്കും ക്യാമറയും കസ്റ്റഡിയിലെടുത്തു. രാവിലെ 7.30ഓടെ ബോട്ടിലെത്തിയ സംഘത്തെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറുകയായിരുന്നു.ഇവരെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇന്ത്യയിൽ നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങിയ മൂന്ന് ഇറാനിയൻ കപ്പുകളിലൊന്നിനെ യു.എസ് ആക്രമിച്ച പശ്ചാത്തലത്തിലാണ് സംഘത്തിലുൾപ്പെട്ട ലവാൻ കൊച്ചിയിൽ അഭയം തേടിയത്. കപ്പലിലെ 183 നാവികർ ഇന്ത്യൻ നേവിയുടെ സംരക്ഷണയിൽ നാവികത്താവളത്തിൽ തുടരുകയാണ്.

പടമെടുത്താൽ കേസ്

ഇറാനിയൻ യുദ്ധക്കപ്പൽ ഐ.ആർ.ഐ.എസ് ലവാന്റെ ചിത്രങ്ങളും വീഡിയോയും പകർത്താൻ ശ്രമിച്ചാൽ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. വാർത്തയ്‌ക്കൊപ്പം നൽകിയ കപ്പലിന്റെ ചിത്രങ്ങളും വീഡിയോകളും പിൻവലിക്കണമെന്ന് മാദ്ധ്യമങ്ങളോട് അഭ്യർത്ഥിച്ചു.