ജില്ലാ ആരോഗ്യ കർമ്മസമിതി യോഗം ചേർന്നു

Sunday 08 March 2026 2:13 AM IST

മലപ്പുറം: ജന്തുജന്യ രോഗങ്ങളെക്കുറിച്ചുള്ള അവലോകനം, മഴക്കാല പൂർവ രോഗങ്ങളെ ചെറുക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ, എച്ച്.പി.വി, ജെ.ഇ വാക്സിനുകളുടെ അവലോകനം എന്നിവ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ആരോഗ്യ കർമ്മസമിതി യോഗം ചേർന്നു.

മഴക്കാല രോഗങ്ങളെ ചെറുക്കുന്നതിനായി ശുചിത്വമിഷന്റെ സഹകരണത്തോടെ മാലിന്യസംസ്‌കരണം ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ഉടൻ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനും കൊതുക്, എലി തുടങ്ങിയവയുടെ പ്രജനന സ്രോതസ് നശിപ്പിക്കുന്നതിനുമായുള്ള നടപടികൾ സ്വീകരിക്കണമെന്നും മഴക്കാല പൂർവ ശുചീകരണം സമയ ബന്ധിതമായി പൂർത്തിയാക്കണമെന്നും ജില്ലാ കളക്ടർ ഓർമ്മിപ്പിച്ചു. ഇതിനായി തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം മാർച്ച് 11ന് ചേരും. ജില്ലയിൽ ജന്തുരോഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നതും അത് മൂലമുണ്ടാകുന്ന മരണങ്ങളും യോഗം ചർച്ച ചെയ്തു. തൊഴിൽ, ഡയറി, മൃഗസംരക്ഷണം, തദ്ദേശ സ്വയംഭരണം, പ്ലാനിംഗ് തുടങ്ങിയ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഇതിനായി ബോധവത്ക്കരണം നൽകുന്നതിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഇതിനായി പ്രത്യേക യോഗം വിളിക്കും.

ഫെബ്രുവരി 28ന് ആരംഭിച്ച ഗർഭാശയഗള കാൻസറിനെതിരെയുള്ള എച്ച്.പി.വി വാക്സിൻ കാമ്പെയിൻ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും ആദ്യഘട്ടത്തിൽ 14 വയസ് പൂർത്തിയായതും 15 തികയാത്തവരുമായ ജില്ലയിലെ 40,​185 പെൺകുട്ടികളിലാണ് വാക്സിൻ നൽകി വരുന്നതെന്നും ജില്ലാ ആർ.സി.എച്ച്. ഓഫീസർ എൻ.എൻ. പമീലി യോഗത്തിൽ അറിയിച്ചു. മാർച്ച് 30നാണ് കാമ്പെയിൻ അവസാനിക്കുന്നത്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്. ഇത് പിന്നീട് നിർബന്ധിത വാക്സിൻ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ഡോ. പമീലി പറഞ്ഞു.

ജനുവരി 12ന് ഒന്നു മുതൽ 15 വയസുവരെയുള്ള കുട്ടികളിൽ ആരംഭിച്ച ജെ.ഇ. വാക്സിൻ 10.45 ശതമാനമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. 12,​10,​996 കുട്ടികൾക്കായിരുന്നു നൽകാൻ ഉണ്ടായിരുന്നത്. രക്ഷിതാക്കൾ സമ്മതപത്രം നൽകാത്തത് വാക്സിൻ ലക്ഷ്യത്തിലെത്താൻ വൈകുന്നതിന് ഒരു കാരണമാണെന്നും മാർച്ച് ഒന്നു മുതൽ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാകുമെന്നും ആര്.സി.എച്ച്.ഓഫീസർ അറിയിച്ചു.

ഡി.എം.ഒ.ഇൻ ചാർജ് ഡോ. എ.ഷിബുലാൽ, ഡെപ്യൂട്ടി ഡി.എം.ഒ. സി.ഷുബിൻ, എൻ.എച്ച്.എം.ഡി.പി.എം. ഡോ.ടി.എൻ.അനൂപ്, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ സംബന്ധിച്ചു.