'രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റിയാൽ പിന്നെ കെഎസ്ആർടിസി ഉണ്ടാകില്ല'; പരിഹസിച്ച് ഗണേഷ് കുമാർ

Sunday 08 March 2026 3:50 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത്. വാഗ്ദാനം നടപ്പാക്കുന്നതിൽ പ്രശ്‌നമില്ലെന്നും എന്നാൽ രണ്ടുമാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്നും മന്ത്രി പറഞ്ഞു.

'ഇപ്പോൾ കെഎസ്ആർടിസി ഒരുവിധം പച്ചപിടിച്ചുവരികയാണ്. വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യയാത്ര എന്നത് വനിതാദിനത്തിൽ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ നാണമില്ലാത്തവരാണ് കോൺഗ്രസുകാർ. കർണാടകയിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാണെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി പോയി. ഇപ്പോൾ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കടുത്ത നഷ്ടത്തിലും പ്രതിസന്ധിയിലുമാണെന്നാണ് റിപ്പോർട്ട്. അത്രപോലും ഇതിന് സമയം ഉണ്ടാകില്ല. കെഎസ്ആർടിസി ലാഭത്തിലായിട്ടില്ല.

മറിച്ച് ദെെനംദിനമുള്ള നഷ്ടം കുറയ്ക്കുകയും ചെലവിനേക്കാൾ കൂടുതൽ വരവുണ്ടാക്കാൻ തുടങ്ങിയിട്ടുമുണ്ട്. പെൻഷൻകാരുടെ പെെസ കൊടുക്കാനുള്ളതുൾപ്പടെ കെഎസ്ആർടിസിക്ക് പല കടങ്ങളും ബാദ്ധ്യതകളുമുണ്ട്. അതെല്ലാം പരിഹരിച്ച് ഒന്നാം തീയതി ശമ്പളം കൊടുത്തും നഷ്ടമില്ലാതെ യൂണിറ്റുകൾ പ്രവർത്തിപ്പിച്ചും വളരെ കഷ്ടപ്പെട്ടാണ് ജീവനക്കാർ ഇത് മുന്നോട്ടുകൊണ്ടുപോകുന്നത്.

രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനം രണ്ടുമാസം നൽകിയാൽ കെഎസ്ആർടിസിക്ക് പിന്നെ ശമ്പളമുണ്ടാകില്ല. കെഎസ്ആർടിസിയുമുണ്ടാകില്ല. കെഎസ്ആർടിസിയെ എനിക്കറിയുന്നപോലെ അവർക്കറിയില്ലല്ലോ. തിരഞ്ഞെടുപ്പ് വരുന്നുവെന്ന പറഞ്ഞ് പൊതുഖജനാവിലെ പണം ധൂർത്തടിച്ച് വോട്ട് വാങ്ങാൻ ശ്രമിക്കുന്നത് ശരിയല്ല. കെഎസ്ആർടിസിക്ക് ഇത് താങ്ങാനാവില്ല'- ഗണേഷ് കുമാർ പറഞ്ഞു.