11 റണ്‍സ് അകലെ സെഞ്ച്വറി നഷ്ടം, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ഉറപ്പിച്ച് സഞ്ജു സാംസണ്‍ ?

Sunday 08 March 2026 8:33 PM IST

അഹമ്മദാബാദ്: ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്നാം അര്‍ദ്ധ സെഞ്ച്വറി നേടി മലയാളി താരം സഞ്ജു സാംസണ്‍. സെഞ്ച്വറി നേടുമെന്ന് ഉറപ്പിച്ച് നിന്ന ഘട്ടത്തിലാണ് സഞ്ജു വി സാംസണ്‍ പുറത്തായത്. 46 പന്തുകളില്‍ നിന്ന് 89 റണ്‍സാണ് മലയാളി താരം അടിച്ചെടുത്തത്. എട്ട് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും ഇതില്‍ ഉള്‍പ്പെടുന്നു. ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോഡിന് തൊട്ടടുത്താണ് താരം പുറത്തായത് എന്നത് ആരാധകരെ നിരാശരാക്കി.

സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വിന്‍ഡീസിനെതിരെ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെയും 89 റണ്‍സാണ് നേടിയത്. ലോകകപ്പിന്റെ സെമിയിലും ഫൈനലിലും അര്‍ദ്ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ മാത്രം താരം എന്ന റെക്കോഡും തിരുവനന്തപുരത്തുകാരന്‍ സ്വന്തം പേരിലാക്കി. സെഞ്ച്വറി അല്ല മറിച്ച് ടീമിന് വേണ്ടി പരമാവധി റണ്‍സ് എന്നതാണ് തന്റെ ലക്ഷ്യം എന്ന് സെമിക്ക് ശേഷം ഉള്ള പ്രതികരണത്തില്‍ സഞ്ജു സാംസണ്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, സെഞ്ച്വറി നഷ്ടമായെങ്കിലും ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെടാനുള്ള സാദ്ധ്യത വര്‍ദ്ധിച്ചു. അഞ്ച് മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ മലയാളി താരം കളിച്ചത്. ഇതില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 321 റണ്‍സാണ് ആകെ നേട്ടം. പാകിസ്ഥാന്‍ ഓപ്പണര്‍ സഹിബ്‌സദാ ഫര്‍ഹാന്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ 300ല്‍ അധികം റണ്‍സ് സ്‌കോര്‍ ചെയ്ത ഒരേയൊരു താരം. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്ലേയിംഗ് ഇലവനില്‍ പോലും സ്ഥാനമില്ലാതിരുന്നിടത്ത് നിന്നാണ് ഈ തകര്‍പ്പന്‍ പ്രകടനം എന്നതാണ് ശ്രദ്ധേയം.