നമോ സ്‌റ്റേഡിയത്തില്‍ ഒരു ഭൂതവുമില്ല; ടീം ഇന്ത്യ തിരുത്തിയെഴുതിയത് ഒരുപിടി ചരിത്രം

Sunday 08 March 2026 10:50 PM IST

അഹമ്മദാബാദ്: എതിരാളികളെക്കാള്‍ കൂടുതല്‍ ഇന്ത്യ ഭയന്നത് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ മോശം റെക്കോഡിനെയാണ്. അതിന് കൃത്യമായ കാരണവുമുണ്ട് ചരിത്രത്തില്‍. 2023 നവംബര്‍ 19ന് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു ഇന്ത്യയുടെ തോല്‍വി. തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ ജയിച്ച് കലാശപ്പോരിനെത്തിയ ഇന്ത്യ ഒന്നു പൊരുതാന്‍പോലുമാകാതെയാണ് കീഴടങ്ങിയത്. രോഹിത് ശര്‍മ്മയുടെ കണ്ണുനീര്‍ ഇന്നും ജനകോടികളുടെ മനസ്സിലെ വിങ്ങലായി തുടരുകയാണ്.

ഇന്ത്യ അവസാനമായി കളിച്ച 30 ഐസിസി ടൂര്‍ണമെന്റ് മത്സരങ്ങളില്‍ ആകെ തോറ്റത് രണ്ട് മത്സരങ്ങള്‍ മാത്രം. രണ്ട് തോല്‍വികളും സംഭവിച്ചത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍. 2023ലെ വിഖ്യാതമായ ഫൈനലിലും ഇത്തവണ ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടുമായിരുന്നു ആ തോല്‍വികള്‍. അഹമ്മദാബാദിലെ വേദി മാത്രമായിരുന്നില്ല ഇന്ത്യക്ക് മുന്നിലുണ്ടായിരുന്ന ആശങ്കകള്‍.

ട്വന്റി 20 ലോകകപ്പ് ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചിട്ടില്ല എന്നതായിരുന്നു മറ്റൊന്ന്. സ്വന്തം നാട്ടില്‍ ഒരു ടീമും ലോകകപ്പ് നേടിയിട്ടില്ല, രണ്ടില്‍ അധികം തവണ ഒരു രാജ്യവും കിരീടം നേടിയിട്ടില്ല, തുടര്‍ച്ചയായി ലോകകപ്പ് വിജയം ഒരു ടീമും സ്വന്തമാക്കിയിട്ടില്ല തുടങ്ങിയ ചരിത്രവും ഇന്ത്യയുടെ ഒറ്റ ജയത്തോടെ തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഇന്‍ഫോം ബാറ്റര്‍ സഞ്ജു സാംസണ്‍ ന്യൂസിലാന്‍ഡിനോട് തിളങ്ങിയിട്ടില്ല എന്ന പോരായ്മയും ഈ ജയത്തോടെ ഇന്ത്യ കഴുകിക്കളഞ്ഞു.