നിലമ്പൂർ ബൈപാസ് നിർമ്മാണം; രണ്ടാംഘട്ട ഭൂമിയേറ്റെടുക്കലിന് പണം നൽകി തുടങ്ങി
Monday 09 March 2026 12:16 AM IST
മലപ്പുറം: കഴിഞ്ഞ ഒൻപത് വർഷമായി അനിശ്ചിതാവസ്ഥയിലായിരുന്ന നിലമ്പൂർ ബൈപാസിന്റെ രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്ത് തുടങ്ങി. സാങ്കേതിക തടസങ്ങൾ നീങ്ങിയതോടെ ടെൻഡർ നടപടികൾ ആരംഭിച്ച് ബൈപാസ് നിർമ്മാണം ഉടൻ തുടങ്ങാനാവുമെന്ന് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ അറിയിച്ചു. നിലമ്പൂർ ബൈപാസിന്റെ രണ്ടാംഘട്ടത്തിന് 159 പേരിൽ നിന്നും 10.7416 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനായി 55 കോടി രൂപയാണ് അനുവദിച്ചത്. ഭൂമി വിട്ടു നൽകിയവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നഷ്ടപരിഹാര തുക എത്തിത്തുടങ്ങിയിട്ടുണ്ട്. കെ.എൻ.ജി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഒ.സി.കെ പടി മുതൽ വെളിയംതോട് വരെ ആറ് കിലോ മീറ്റർ ദൈർഘ്യത്തിലാണ് നിലമ്പൂർ ബൈപ്പാസ്. ഇതിൽ ചക്കാലക്കുത്ത്-മുതുകാട് റോഡ് ചേരുന്നത് വരെയുള്ളവർക്ക് നേരത്തെ നഷ്ടപരിഹാര തുക നൽകിയിരുന്നു.