കുടിവെള്ള ക്ഷാമം രൂക്ഷം ; തൊണ്ടവരണ്ട് പത്തനംതിട്ട
പത്തനംതിട്ട : വേനൽ കടുത്തതോടെ നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. ഉയർന്ന പ്രദേശങ്ങളിൽ
വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനിൽ വെള്ളം എത്തുന്നില്ല. പമ്പിംഗ് സമയം നീട്ടിയെങ്കിലും പൊട്ടിയ പൈപ്പുകളും പ്രഷർ കുറവും ജലവിതരണത്തിന് തടസമാകുന്നു. ചില പ്രദേശങ്ങളിൽ
നഗരസഭാ അധികൃതർ ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നതാണ് അൽപ്പമെങ്കിലും ആശ്വാസമാകുന്നത്. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് നഗരസഭയുടെ ജലവിതരണം. ഇത് അവശ്യകാര്യങ്ങൾക്ക് പോലും തികയാറില്ലെന്ന് പരാതിയുണ്ട്. കിലോമീറ്ററുകൾ നടന്ന് കുടങ്ങളിലും കന്നാസുകളിലുമായി വെള്ളം ശേഖരിച്ച് ഉപയോഗിക്കുന്നവരും ഏറെയാണ്. കിണർ കുഴിച്ചാൽ പോലും വെള്ളം ലഭിക്കാത്ത സ്ഥലങ്ങൾ നഗരസഭയിലുണ്ട്.
കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങൾ
വാളുവെട്ടുംപാറ, പരുവപ്ലാക്കൽ മുരുപ്പ്, തോണിക്കുഴി, ചുരുളിക്കോട്, പാലശ്ശേരിൽ കോളനി, നന്നുവക്കാട്, കരിമ്പനാക്കുഴി, പൂവംമ്പാറ, വഞ്ചികപോയ്ക, മുണ്ടുകോട്ടയ്ക്കൽ.
1500 ലിറ്ററിന് 1000 രൂപ
കുടിവെള്ളം കിട്ടാതായതോടെ പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് പത്തനംതിട്ട നഗരവാസികൾ. സ്വകാര്യ ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നവരെ ഇതിനായി ആശ്രയിക്കേണ്ടി വരും. 1500 ലിറ്റർ വെള്ളത്തിന് 1000 രൂപയാണ് നൽകേണ്ടത്. ഉയർന്ന പ്രദേശങ്ങളിൽ വാഹനം എത്തണമെങ്കിൽ അധിക തുകയും നൽകേണ്ടി വരും. പരിശോധനകൾ ഒന്നും ഇല്ലാതെയാണ് ടാങ്കർ ലോറിയിലെ വെള്ളത്തിന്റെ വിൽപ്പന. വേനൽമഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കുടിവെള്ളക്ഷാമം കൂടുതൽ രൂക്ഷമായേക്കും.
ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ട്. എങ്കിലും കുടിവെള്ള ക്ഷാമം പൂർണമായും പരിഹരിക്കാൻ സാധിക്കുന്നില്ല.
പി.കെ.അനീഷ്
നഗരസഭ കൗൺസിലർ