കോൺഗ്രസ് സ്ഥാനാർത്ഥികൾ ആദ്യപട്ടിക നാളെ ഡൽഹിയിൽ

Monday 09 March 2026 12:40 AM IST

തിരുവനന്തപുരം: നാളെ ഡൽഹിയിൽ ചേരുന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം സംസ്ഥാനത്തെ ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകിയേക്കും. മത്സരിക്കുന്ന സിറ്റിംഗ് എം.എൽ.എമാരുടെയും തർക്കങ്ങളില്ലാത്ത സീറ്റുകളിലെ സ്ഥാനാർത്ഥികളുടെയും പട്ടികയാവുമിത്.

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് രാത്രിയിൽ ഡൽഹിക്ക് പോകും. പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും നാളെ ഡൽഹിയിലുണ്ടാവും. എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മധുസൂദൻ മിസ്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും ശനിയാഴ്ച രാത്രി ഇവിടത്തെ പ്രധാന നേതാക്കളുമായി ചർച്ച നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രാഹുൽഗാന്ധിയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സീറ്റ് വിഭജനം

കീറാമുട്ടി

യു.ഡി.എഫ് സീറ്ര് വിഭജനം കീറാമുട്ടിയായി തുടരുകയാണ്. മുസ്ലീം ലീഗുമായി മാത്രമാണ് ധാരണയിലെത്തിയിട്ടുള്ളത്. മട്ടന്നൂർ ഒഴികെ ആർ.എസ്.പിയുടെ നാലു മണ്ഡലങ്ങളിൽ ധാരണയായെങ്കിലും ഇരവിപുരത്ത് ആർ.എസ്.പി പ്രഖ്യാപിച്ച വിഷ്ണു മോഹനെതിരെ കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ പ്രതിപക്ഷ നേതാവിന് കത്തയച്ചു. ജയസാദ്ധ്യതയില്ലാത്ത സ്ഥാനാർത്ഥിയായതിനാൽ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. മട്ടന്നൂരിന് പകരം മറ്റൊരു മണ്ഡലം കണ്ടെത്താനുമായിട്ടില്ല.

ഫോർവേഡ് ബ്‌ളോക്കിന്റെ പ്രധാന ആവശ്യം കൊല്ലം സീറ്റാണ് . വൈപ്പിൻ, കായംകുളം, അരുവിക്കര, മലമ്പുഴ ഇതിലേതെങ്കിലും ഒന്ന് കൂടി കിട്ടണം. എന്നാൽ കൊല്ലം വിട്ടു കൊടുക്കില്ലന്നാണ് കോൺഗ്രസ് നിലപാട്. സി.എം.പി , കേരളാ കോൺഗ്രസ് (ജേക്കബ്) എന്നിവരെ ഓരോ സീറ്റിൽ സമ്മതിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രധാന കടമ്പ കേരളാ കോൺഗ്രസ്(ജോസഫ്) ചർച്ചയാണ്.പത്ത് സീറ്റുകൾ എട്ടായി കുറയ്ക്കുകയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഇടുക്കി , കുട്ടനാട് സീറ്റുകൾ വിട്ടുകൊടുക്കേണ്ടി വരുകയും ചെയ്യുന്നതാണ് അവരെ ചൊടിപ്പിക്കുന്നത്.സീറ്റുകൾ എട്ടാക്കിയത് അംഗീകരിക്കാൻ കേരളാ കോൺഗ്രസ് തയ്യാറായേക്കുമെങ്കിലും കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് നിലപാട്.