മത്സ്യബന്ധന ബോട്ട് അപകടം: 1.5 കോടിയുടെ നഷ്ടം

Monday 09 March 2026 12:57 AM IST

കൊല്ലം: ശക്തികുളങ്ങരയിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച സംഭവത്തിൽ1.5 കോടിയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ. ചിറക്കര-പുതുവലിൽ രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ജോസഫ് ബോട്ട് കഴിഞ്ഞ 6 നാണ് കൊല്ലത്ത് നിന്നു പോയത്.

തമിഴ്നാട് സ്വദേശികളായ വിനോദ് (34),ജോൺസൺ (47), ബെനഡിക്ട് (43), ബൈജു (38), പശ്ചിമ ബംഗാൾ സ്വദേശികളായ വസുദേവ് ദാസ് (42), വിപ്ലവ് ദാസ് (32), റിപ്പോൺ ദാസ് (38), വിക്രം ദാസ് (24), വിമൽ ദാസ് (49), ബാദൽ ദാസ് (23), ലക്ഷ്മൺ ദാസ് (45) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 9 പേരെ കപ്പലിലുണ്ടായിരുന്നവർ തന്നെ രക്ഷപ്പെടുത്തി. വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച, ഇവരെ തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡി. ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ ബോട്ടിന്റെ സാരഥി ബൈജുവിന് നട്ടെല്ല് പൊട്ടുകയും തൊഴിലാളി വിമൽ ദാസിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കാണാതായ പശ്ചിമ ബംഗാൾ സ്വദേശികളായ ബാദൽ ദാസ്, ലക്ഷ്മൺ ദാസ് എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇവർ രണ്ട് വർഷമായി ഈ ബോട്ടിലെ ജീവനക്കാരാണ്