അയലയോ മത്തിയോ ചൂരയോ അല്ല, ആളുകൾക്കിഷ്ടം ഇപ്പോൾ ഈ മീനിനോട്

Monday 09 March 2026 4:43 AM IST

വെള്ളറട: കേരള തമിഴ്നാട് അതിർത്തിയായ നെട്ടയിൽ പുഴമത്സ്യങ്ങൾക്ക് പ്രിയമേറുന്നു. ഇവിടെ പുഴമത്സ്യം തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. നെട്ട മുതൽ ശിവലോകം വരെ റോഡിന് ഒരുവശം ചിറ്റാർ ജലസംഭരണിയുടെ ഭാഗമാണ്.അതിർത്തിയായ നെട്ട മുതൽ മത്സ്യ വിഭവങ്ങൾ വില്ക്കുന്ന ഹോട്ടലുകളും നിരവധിയുണ്ട്.ചിറ്റാർ,കോതയാർ,ചേച്ചിപ്പാറ,പെരുംചാണി എന്നീ ഡാമുകളിൽ നിന്നുള്ള മത്സ്യങ്ങളാണ് ഇവിടെ എത്തുന്നത്.ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതോടെ വേണ്ടത്ര മത്സ്യം ലഭിക്കുന്നില്ലെന്ന് മത്സ്യ വില്പനക്കാർ പറയുന്നു.

ആറ്റുവാള,കട്ട്‌ള,റോബ്,സ്ളോപ്പിയ,കരിമീൻ എന്നിവയാണ് പ്രധാനമായും ലഭിക്കുന്നത്.ഇതിനു പുറമെ ചെമ്പല്ലിയും എത്തുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെയും തമിഴ്നാട്ടിൽ നിന്നുള്ളവരുടെയും പ്രധാന രുചിയിടമായി ഇവിടം മാറി. രുചികരമായ മത്സ്യവിഭവങ്ങൾ ലഭിക്കുമെന്ന് നവമാദ്ധ്യമങ്ങളിലൂടെ കേട്ടറിഞ്ഞാണ് ഒട്ടുമിക്ക ആളുകളും എത്തുന്നത്.

ജില്ലയിലെ അതിർത്തി തുടങ്ങുന്നതിന് മുമ്പ് തന്നെ മത്സ്യവിഭവം വില്ക്കുന്ന ഹോട്ടലുകളും നിരവധിയുണ്ട്.ഇവിടെയും കാര്യമായ തിരക്കാണ്. കപ്പയും മീൻകറിയും തലക്കറിയും മീൻ ഫ്രൈയും തുടങ്ങിയ വിവിധ വിഭവങ്ങൾ ഇവിടെ ലഭിക്കുന്നു.രാവിലെ എത്തുന്നവർ ഡാമിന്റെ വിവിധ പ്രദേശങ്ങളിൽ സന്ദർശനങ്ങൾ നടത്തി പ്രകൃതി ഭംഗി ആസ്വദിച്ച് മത്സ്യ വിഭവങ്ങളും കഴിച്ചാണ് മടങ്ങുന്നത്. മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് അതിർത്തിയിലെ മത്സ്യവിഭവ ഹോട്ടലുകളിലെ വിലക്കുറവും ഭക്ഷണ പ്രിയരെ ആകർഷിക്കുന്നു.