'വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ട, എനിക്ക് നിരവധി പ്രണയമുണ്ട്', പ്രതികരിച്ച് ഗണേശ് കുമാർ
കൊല്ലം: സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. സൈബർ ഇടത്തിൽ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് ഗണേശ് കുമാർ പറഞ്ഞു. ഇലക്ഷൻ അടുക്കുമ്പോഴുള്ള രാഷ്‌ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. ഇതിനുപിന്നിൽ കോൺഗ്രസുകാരാണ്. തനിക്കെതിരെ പട്ടാഴിയിൽ ജാഥ നടത്തിയത് എൻഎസ്എസുകാരല്ല കോൺഗ്രസുകാരാണെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
'എനിക്ക് പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ നിരവധി പ്രണയമുണ്ടെന്ന് പറയും. എല്ലാവരോടും നിഷ്‌കളങ്കമായി പെരുമാറുന്നതാണ് എന്റെ വിജയം. പിതാവിന്റെ മരണശേഷം പിതാവിനെപ്പോലെ ഒപ്പമുള്ളയാളാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. അദ്ദേഹം പറഞ്ഞതുകൊണ്ടാണ് പത്തനാപുരം താലൂക്കിൽ പ്രവർത്തിക്കുന്നത്. ഇലക്ഷൻ അടുക്കുമ്പോൾ സമരം ചെയ്യാൻ ഉള്ളതല്ല എൻഎസ്എസ്.
എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ട. വീട്ടിനകത്തുള്ള കാര്യങ്ങളൊന്നും പുറത്ത് പറയേണ്ടതില്ല. പത്തനാപുരംകാർക്ക് കഴിഞ്ഞ 25 വർഷമായി എന്നെ അറിയാം. 2001 മുതൽ ജയിക്കുന്നു. ഒരാളും പത്തനാപുരത്ത് രണ്ട് തവണയിൽ കൂടുതൽ ജയിക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു.ഞാൻ അഞ്ച് തവണയായി ജയിക്കുന്നു. വലിയ ആരോപണങ്ങളുണ്ടായപ്പോഴും വലിയ ഭൂരിപക്ഷത്തോടെ ഇവിടെ ജയിച്ചു. ഇന്നേവരെ അഴിമതി ചെയ്‌തിട്ടില്ല. പത്താനപുരത്തുകാർ ഇത് വിശ്വസിക്കില്ല. പത്തനാപുരംകാർക്ക് തന്റെ എക്‌സ്‌റേ വരെ അറിയാം. ഇത്തവണയും വലിയ ഭൂരിപക്ഷത്തിൽ ജയിക്കും.
എന്റെ വ്യക്തിജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ല. ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ ഭൂരിപക്ഷം കൂട്ടും. വട്ട് മൂത്താൽ ആരും പരാതിപ്പെടും. എനിക്കും വേണമെങ്കിൽ പരാതിപ്പെടാം. ഇക്കാര്യത്തിൽ ഇടപെടാൻ ആർ ശ്രീലേഖ ആരാണ്? അവർ മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവ് തീർക്കുകയാണ്.'