ഇലന്തൂർ നരബലി കേസ്; മൂന്നുവർഷത്തിന് ശേഷം വിചാരണ ആരംഭിച്ചു

Monday 09 March 2026 5:46 PM IST

കൊച്ചി: കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിന്റെ വിചാരണ ആരംഭിച്ചു. സാമ്പത്തിക അഭിവൃദ്ധിക്കായി സേലം ധർമ്മപുരി സ്വദേശിനിയും എറണാകുളം ഫാത്തിമ മാത പള്ളി റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മയെ (52) ബലി നൽകിയ കേസിലാണ് ഇന്ന് വിചാരണ തുടങ്ങിയത്. 2022 ഒക്ടോബർ 27ന് കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത തിരോധാനക്കേസാണിത്.

ഒന്നാം പ്രതി പെരുമ്പാവൂർ വെങ്ങോല വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (56), രണ്ടാം പ്രതി നാട്ടുവൈദ്യൻ പത്തനംതിട്ട ഇലന്തൂർ കടകംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (72), മൂന്നാം പ്രതി ഭഗവൽ സിംഗിന്റെ ഭാര്യ ലൈല എന്നിവരെ ഇന്ന് കോടതിയിൽ എത്തിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതി അഞ്ചിൽ ജഡ്ജി ടി മധുസൂദനൻ വാദം കേൾക്കുന്നത്.

രാത്രി ആഭിചാര പൂജകൾക്കിടെയായിരുന്നു നരബലികൾ നടന്നത്. 15 ലക്ഷം രൂപ പ്രതിഫലത്തിൽ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പത്തനംതിട്ടയിലെ ഇലന്തൂരിലെത്തിച്ച് പദ്മയെയും റോസ്‌ലിനെയും കഴുത്തറുത്ത് ബലിയർപ്പിക്കുകയായിരുന്നു. പദ്മയുടെ കേസിലെ ചോദ്യം ചെയ്യലിലാണ് റോസ്‌ലിനെയും നരബലി നൽകിയെന്ന് ഭഗവൽ സിംഗ് വെളിപ്പെടുത്തിയത്.

ഫേസ്ബുക്കിൽ ശ്രീദേവിയെന്ന പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച ഷാഫി, ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുകയെന്ന് കുറിപ്പിട്ടിരുന്നു. ഇതു കണ്ടാണ് ഹൈക്കു കവി കൂടിയായ ഭഗവൽ സിംഗ് ബന്ധപ്പെട്ടത്. വ്യാജ പ്രൊഫൈലിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ഭഗവൽ സിംഗുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്തു. സമ്പദ്‌സമൃദ്ധിക്കായി പൂജ നടത്തിയാൽ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും ഭഗവൽ സിംഗിനെ വിശ്വസിപ്പിച്ചു. മന്ത്രവാദിയുടേതെന്ന പേരിൽ ഷാഫി സ്വന്തം ഫോൺ നമ്പർ നൽകി.

ശ്രീദേവി വിശദീകരിച്ചത് വിശ്വസിച്ചാണ് ഭഗവൽ സിംഗും ലൈലയും ഷാഫിയുമായി സംസാരിക്കുന്നതും പൂജയ്ക്ക് വീട്ടിലേയ്ക്കു ക്ഷണിക്കുന്നതും. ദോഷം മാറാൻ നരബലി വേണമെന്ന് ഇവരെ വിശ്വസിപ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു. 2022ജൂൺ ഏഴിന് റോസിലിയെയാണ് ആദ്യം വകവരുത്തിയത്. മുജ്ജന്മ പാപം തീർന്നില്ലെന്ന് ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ച് സെപ്തംബർ 26ന് പദ്മത്തെയും എത്തിച്ച് ബലി നൽകി. തലയറുത്ത് കൊലപ്പെടുത്തിയ ശേഷം കൈകാലുകളും മറ്റും വെട്ടി മാറ്റി ഭഗവൽ സിംഗിന്റെ വീടിന് സമീപം കുഴിച്ചിട്ടു.

പദ്മത്തെ കാണാനില്ലെന്ന് സഹോദരിയും മകനും നൽകിയ പരാതിയെ തുടർന്ന് കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. റോസിലിയുടെ മകളും മഞ്ജു ആഗസ്റ്റ് 17ന് കാലടി പൊലീസിലും പരാതി നൽകി. പദ്മവും റോസിലിയും പരിചയക്കാരായിരുന്നു. ആദ്യ നരബലിയിൽ പ്രതികൾ മൂവരും മനുഷ്യമാംസം ഭക്ഷിച്ചു.