മോദി നാളെ കൊച്ചിയിൽ, അതീവസുരക്ഷ, കർശന നിരീക്ഷണം
കൊച്ചി: ആറ് എസ്.പിമാർ, 26 ഡിവൈ.എസ്.പിമാർ, 2000ൽ അധികം പൊലീസ് ഉദ്യോഗസ്ഥർ. കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊപ്പം സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്.പി.ജി) മേൽനോട്ടവും. ഒരു ദിവസത്തെ കേരള സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചിയിൽ ഒരുക്കുന്നത് അതീവസുരക്ഷ. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിലും ഇറാൻ യുദ്ധക്കപ്പൽ കൊച്ചി നാവിക താവളത്തിൽ അഭയം തേടിയെത്തിയ ഘട്ടത്തിലുമാണ് മോദിയുടെ വരവ്. പ്രധാനമന്ത്രി സന്ദർശിക്കുന്ന സ്ഥലങ്ങളുടെയും പങ്കെടുക്കുന്ന പരിപാടികളുടെയും നിയന്ത്രണം എസ്.പി.ജി ഏറ്റെടുത്തു. എസ്.പി.ജി തലവൻ നേരിട്ടാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.
സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബും ഉന്നത ഉദ്യോഗസ്ഥരും യോഗം ചേർന്ന് കൊച്ചിയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. നാളെയും നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാളെ രാവിലെ 11.45ന് ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നേവൽബേസിലെത്തും. ഗവർണർ രാജേന്ദ്ര ആർലേക്കർ, മേയർ അഡ്വ.വി.കെ.മിനിമോൾ, പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ ജി.പ്രിയങ്ക എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിക്കും. മൂന്ന് പരിപാടികളാണ് കൊച്ചിയിലുള്ളത്. രണ്ട് വേദികൾ കലൂർ സ്റ്റേഡിയത്തിൽ തന്നെയാണ്.
നേവൽബേസിലെത്തി കൊച്ചി വിമാനത്താവളത്തിലേക്ക് ഹെലികോപ്ടറിൽ പോകുന്ന പ്രധാനമന്ത്രി അവിടെനിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് തിരിക്കും. റോഡ് ഷോ കടന്നുപോകുന്ന ഭാഗങ്ങളിൽ സി.സി.ടിവി ക്യാമറയടക്കം സ്ഥാപിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മടങ്ങുംവരെ ദേശീയപാതയിൽ കറുകുറ്റി മുതൽ മുട്ടം വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്.
മോദി പങ്കെടുക്കുന്ന പരിപാടികൾ
1. മറൈൻഡ്രൈവ്
ഉച്ചയ്ക്ക് 12.30 കേരള ധീവരസഭ സംസ്ഥാന സമ്മേളനം ഉദ്ഘാടനം
2. കലൂർ സ്റ്റേഡിയം
ഉച്ചയ്ക്ക് 1.15ന് കലൂർ സ്റ്റേഡിയത്തിൽ റെയിൽവേ, ദേശീയപാത വികസന അതോറിട്ടി, ബി.പി.സി.എൽ എന്നിവയുടെ വിവിധ പദ്ധതികളുടെയും അമൃത് ഭാരത് ട്രെയിനുകളുടെയും നവീകരണം പൂർത്തിയാക്കിയ വിവിധ റെയിൽവേ സ്റ്റേഷനുകളുടെയും ഉദ്ഘാടനം
3. കലൂർ സ്റ്റേഡിയം
2.15ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ എൻ.ഡി.എ റാലിയിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കമിടും. എൻ.ഡി.എ പ്രകടനപത്രിക പുറത്തിറക്കും