ഏകപക്ഷീയമായി  ഒ.പി സമയം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി അംഗീകരിക്കില്ല: കെജിഎംഒഎ

Monday 09 March 2026 6:27 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒ.പി സമയം ഉച്ചയ്ക്ക് 2 മണി വരെയായി വര്‍ദ്ധിപ്പിച്ചു കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാന്‍ ശാസ്ത്രീയമായ രീതിയില്‍ തസ്തികകള്‍ സൃഷ്ടിച്ച് മാനവവിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പകരം, നിലവിലുള്ള ഡോക്ടര്‍മാരുടെ ജോലി സമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികള്‍ ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്നും സംഘടന പ്രതികരിച്ചു.

നിലവില്‍ തന്നെ പരിമിതമായ സൗകര്യങ്ങളും മാനവ വിഭവശേഷിക്കുറവും മൂലം വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ തസ്തികകള്‍ വര്‍ദ്ധിപ്പിക്കാതെ ഒ.പി സമയം മാത്രം നീട്ടുന്നത് ചികിത്സയുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ഡോക്ടര്‍മാരെ കടുത്ത ശാരീരിക-മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്യുമെന്നും കെജിഎംഒഎ പ്രതികരിച്ചു.

ജനങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന തരത്തില്‍ ഏറ്റവും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതിന് ഒരു ഡോക്ടര്‍ പ്രതിദിനം പരിശോധിക്കേണ്ട രോഗികളുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ 'ഡോക്ടര്‍-രോഗി അനുപാതം' സര്‍ക്കാര്‍ അടിയന്തിരമായി നിശ്ചയിക്കണമെന്നു സംഘടന ആവശ്യപ്പെട്ടു.

കൂടാതെ, അധിക ജോലിഭാരത്തിന് ആനുപാതികമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. തികച്ചും ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ ഈ ഉത്തരവ് അടിയന്തിരമായി പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാന്‍ സംഘടന നിര്‍ബന്ധിതമാകുമെന്ന് കെജിഎംഒഎ അറിയിച്ചു.