പ്രചാരണവേദിയിൽ നിന്നെത്തി നിക്കാഹ്; ഹണിമൂൺ എം.എൽ.എ ക്വാർട്ടേഴ്സിൽ
കോഴിക്കോട്: 1991 മേയ് 10. മാനാഞ്ചിറയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേദി. സ്ഥാനാർത്ഥികളെ പരിചയപ്പെടുത്താനും വോട്ടഭ്യർത്ഥിക്കാനും എത്തുന്ന രാജീവ്ഗാന്ധിയെ കാത്ത് വലിയ ജനക്കൂട്ടം. സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ ഡോ. എം.കെ. മുനീറുമുണ്ട്.
യന്ത്രത്തകരാർ സംഭവിച്ചതിനാൽ ഫ്ളെെറ്റ് രണ്ട് മണിക്കൂറോളം വെെകുമെന്നറിഞ്ഞപ്പോൾ മുനീറിന്റെ മനസിൽ ഒരാന്തൽ.
ഈസ്റ്റ് നടക്കാവിലെ വീട്ടിൽ സ്വന്തം നിക്കാഹാണ്. രാജീവ് ഗാന്ധിയെ കണ്ട് ഉടൻ തിരിച്ചെത്താമെന്ന് കരുതിയാണ് വേദിയിലെത്തിയത്.
രാജീവ്ഗാന്ധി വെെകിയാൽ എങ്ങനെ നിക്കാഹിനെത്തും?
ഒടുവിൽ രാജീവ്ഗാന്ധിയെത്തി. മുനീറിനെയും കെെപിടിച്ചുയർത്തി വോട്ടഭ്യർത്ഥിച്ചു.
ഓടിപ്പിടച്ച് വീട്ടിലെത്തുമ്പോൾ ശിഹാബ് തങ്ങളും വലിയ ഖാസി ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളുമടക്കം കാത്തിരിപ്പാണ്. നിശ്ചയിച്ച സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് എത്താനായതിന്റെ ആശ്വാസത്തിലായിരുന്നു മുനീർ.
എം.ബി.ബി.എസ് ഹൗസ് സർജൻസി കഴിഞ്ഞിട്ടേയുള്ളൂ. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്നു. അന്ന് കോഴിക്കോട് രണ്ടാം മണ്ഡലമായിരുന്ന ഇപ്പോഴത്തെ കോഴിക്കോട് സൗത്തിലാണ് മത്സരിച്ചത്.
തിരഞ്ഞെടുപ്പ് നീട്ടി;
ഹണിമൂണും
നിക്കാഹ് കഴിഞ്ഞ് ഭാര്യ നഫീസ വിനീതയെ വീട്ടിലാക്കി പ്രചാരണത്തിനിറങ്ങി. പ്രചാരണം കഴിഞ്ഞ് ഹണിമൂണിന് പോകാമെന്നാണ് കരുതിയത്. എന്നാൽ പ്രചാരണത്തിന്റെ അവസാനദിവസം പനി പിടിച്ച് മുനീർ ആശുപത്രിയിലായി. അതിനടുത്ത ദിവസം ആശുപത്രിയിൽ വച്ചാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടെന്ന് അറിഞ്ഞത്. തിരഞ്ഞെടുപ്പ് നീട്ടി. ഹണിമൂണും നീണ്ടുപോയി. എം.എൽ.എയായതോടെ ഹണിമൂണിന് പോയത് എം.എൽ.എ ക്വാർട്ടേഴ്സിലേക്ക്! അവിടെയും തിരക്കുതന്നെ.ഒരു വർഷത്തിന് ശേഷമാണ് വിദേശത്ത് ഹണിമൂണിന് പോയത്.
വന്നത് ഹണിമൂണിനാണെന്ന് പ്രവർത്തകർക്ക് അറിയില്ലല്ലോ! അവർ ചോദിച്ചു: 'ങ്ങളല്ലാണ്ടെ ഭാര്യേനേം കൂട്ടി വരുമോ?"