കർബലയെ മൂക്ക് പൊത്തിച്ച് മാലിന്യം തള്ളൽ
കൊല്ലം: കർബല റെയിൽവേ സ്റ്റേഷൻ റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. ചാക്കുകളിലും പ്ളാസ്റ്റിക് കവറുകളിലും കെട്ടിയ നിലയിലാണ് മാലിന്യം തള്ളുന്നത്. റെയിൽവേ ഭൂമിയിൽ ആർ.ഒ.ബിക്ക് സമീപം മതിൽ തകർന്നുകിടക്കുന്ന ആളൊഴിഞ്ഞ ഭാഗത്താണ് മാലിന്യം നിക്ഷേപിക്കുന്നത്.
മാലിന്യം ചീഞ്ഞഴുകി അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനാൽ വഴിയാത്രക്കാരും പരിസരവാസികളും ബുദ്ധിമുട്ടുകയാണ്. രാത്രിയുടെ മറവിൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നത്. മാലിന്യക്കവറുകൾ വാഹനങ്ങളിൽ നിന്ന് വലിച്ചെറിയുമ്പോൾ റോഡിലും ചിതറിവീഴുന്നുണ്ട്.
മാലിന്യം തള്ളുന്നത് പതിവായതോടെ ഇത്തരക്കാരെ പിടികൂടാൻ ഹൈവേ പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം സംസ്കരിക്കുന്നതിനുള്ള പദ്ധതികൾ നഗരസഭ ആസൂത്രണം ചെയ്യുമ്പോഴും കൺമുന്നിലെ മാലിന്യം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
നഗരത്തിലെ മാലിന്യക്കാട്
മാലിന്യം നിക്ഷേപിക്കുന്ന ഭാഗം വർഷങ്ങളായി കാടുപിടിച്ച് കിടക്കുന്നു
ദുർഗന്ധം മൂലം മൂക്കുപൊത്താതെ നടക്കാനാവില്ല
കാട് നീക്കം ചെയ്താൽ മാലിന്യ നിക്ഷേപം കുറയ്ക്കാം
തെരുവ് നായ്കകളുടെ ശല്യവും രൂക്ഷം
കുട്ടികളുടെ ഡയപ്പർ, ആഹാരാവശിഷ്ടങ്ങൾ, തുണികൾ, ബാഗുകൾ, ഇറച്ചി, പച്ചക്കറി, ഹോട്ടൽ മാലിന്യം എന്നിവയാണ് തള്ളുന്നത്
അസഹനീയമായ ദുർഗന്ധം മൂലം ഇതുവഴി യാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണ്. എത്രയും വേഗം മാലിന്യം നീക്കം ചെയ്യണം.
ആന്റണി ഫിലിപ്പ്, പ്രദേശവാസി