തുടരും, കിവീസിന്റെ കാത്തിരിപ്പ്
ഒരു ഐ.സി.സി ടൂർണമെന്റിൽ കിരീടം നേടാനുള്ള ന്യൂസിലാൻഡിന്റെ കാത്തിരിപ്പ് 26 കൊല്ലം പിന്നിടുന്നു. കഴിഞ്ഞരാത്രി അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് എതിരെ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽ 96 റൺസിന്റെ ദാരുണമായ തോൽവിയേറ്റുവാങ്ങിയ മിച്ചൽ സാന്റ്നറും സംഘവും നിരാശയിലേയ്ക്ക് ആഴ്ന്നതിൽ അത്ഭുതമില്ല. അഞ്ചുവർഷത്തിനിടെ രണ്ടാം തവണയാണ് ന്യൂസിലാൻഡ് ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലെത്തിയതും തോറ്റതും.
26 വർഷം മുമ്പ് 2000ത്തിലാണ് ന്യൂസിലാൻഡ് അവസാനമായി ഒരു ഐ.സി.സി ട്രോഫി നേടുന്നത്.2000 ത്തിലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോൽപിച്ചായിരുന്നു അത്. 2000ന് ശേഷം 10 ട്വന്റി20 ലോകകപ്പുകളും ആറ് ഏകദിന ലോകകപ്പും ഏഴ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റുകളും നടന്നു. അതിലെല്ലാം മറ്റ് ടീമുകൾ കപ്പുയർത്തുന്നത് കണ്ടുനിൽക്കേണ്ട അവസ്ഥയായിരുന്നു കിവീസിന്. ഈ 26 വർഷത്തിനിടെ ആറ് ഒരു ഐ.സി.സി ടൂർണമെന്റുകളുടെ ഫൈനലിൽ കിവീസ് കളിച്ചു. എല്ലാത്തിലും തോൽവിയായിരുന്നു ഫലം.ഇക്കാലയളവിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏഴു കിരീടങ്ങൾ നേടിയിട്ടുണ്ട്.
2009ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റു തുടങ്ങിയതാണ് കിവീസ്. 2015 ഏകദിന ലോകകപ്പ് ഫൈനലിൽ വീണ്ടും ഓസ്ട്രേലിയയോട് തോറ്റു, 2019ലെ ഏകദിന ലോകകപ്പിലെ തോൽവിയായിരുന്നു ഏറെ ദാരുണം. ഇംഗ്ളണ്ടിനെതിരായ ഫൈനലൽ സ്കോറുകൾ തുല്യമായപ്പോൾ ബൗണ്ടറിക്കണക്കിലാണ് കിരീടം കൈവിടേണ്ടിവന്നത്. 2021ലെ ട്വന്റി-20 ലോകകപ്പിലും തോൽപ്പിച്ചത് ഓസ്ട്രേലിയ. 2025ൽ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയോടുതോറ്റത് ഈ വർഷത്തെ ട്വന്റി-20 ലോകകപ്പിലും ആവർത്തിച്ചു.
കഴിഞ്ഞ ദിവസം മുൻ ദക്ഷിണാഫ്രിക്കൻ താരം ഡേൽ സ്റ്റെയ്ൻ പറഞ്ഞതാണ് ശരി, ലോകകപ്പിലെ നിർഭാഗ്യവാന്മാരെന്ന ടാഗ് ലൈൻ ദക്ഷിണാഫ്രിക്കക്കാരേക്കാൾ ചേരുക കിവിൾക്കാണ്.