ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: പ്രതികൾക്ക് ജാമ്യമില്ല

Tuesday 10 March 2026 2:48 AM IST

തിരുവനന്തപുരം: ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ നിന്ന് 14 കോടി തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി എൽ.ഡി ക്ലർക്ക് കെ.സംഗീത്, രണ്ടാം പ്രതി കരാറുകാരൻ അനിൽ കുമാർ എന്നിവരുടെ ജാമ്യ ഹർജി പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എ. മനോജ്‌ തള്ളി.

സാമ്പത്തിക തട്ടിപ്പിൽ പ്രതികൾക്ക് നിർണ്ണായക പങ്കുണ്ടെന്നും അസാധാരണ രീതിയാണ് തട്ടിപ്പിനുപയോഗിച്ചതെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതീവ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയ പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ കുറ്റവാളികൾക്ക് കുറ്റം ചെയ്യാനുള്ള പ്രേരണയാകുമെന്ന് കോടതി നിരീക്ഷിച്ചു. . ക്യാഷ് ബുക്ക്, ഓഫീസ് എക്സ്‌പെൻസസ് രജിസ്​റ്റർ, ചെക്ക് ബുക്കുകൾ എന്നിവ ദുരുപയോഗം ചെയ്തും വ്യാജരേഖകൾ ചമച്ചും 14 കോടി തട്ടിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഈ പണമുപയോഗിച്ച് വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടി. റിയൽ എസ്​റ്റേ​റ്റ് ബിസിനസിലും മുടക്കി. വീട് നിർമ്മിച്ചെന്നും കണ്ടെത്തി. ഇടനിലക്കാരനായ അനിൽ ഈ പണമുപയോഗിച്ച് നിർമ്മാണക്കമ്പനി തുടങ്ങി. ബാങ്കിൽ സ്ഥിര നിക്ഷേപമിടുകയും ചെയ്തു.