അതിവേഗ റെയിൽ പദ്ധതി: ജില്ലയിൽ രണ്ട് സ്റ്റേഷനുണ്ടാവും

Tuesday 10 March 2026 1:49 AM IST
.

അതിവേഗ റെയില്‍വേ പദ്ധതി;

ജില്ലയില്‍ രണ്ട് സ്‌റ്റേഷനുണ്ടാവും

മലപ്പുറം: മെട്രോമാന്‍ ഇ.ശ്രീധരന്‍ മുന്നോട്ടുവയ്ക്കുന്ന അതിവേഗ റെയില്‍വേ പദ്ധതിയില്‍ ജില്ലയില്‍ മലപ്പുറത്തും കരിപ്പൂര്‍ വിമാനത്താവളത്തിലും സ്റ്റേഷനുണ്ടാവും. പദ്ധതി നടപ്പായാല്‍ മലപ്പുറം സ്റ്റേഷനില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് 10 മിനിറ്റ്, കോഴിക്കോട്- ആറ് മിനിറ്റ്, കണ്ണൂര്‍-53 മിനിറ്റ്, തൃശ്ശൂര്‍-24 മിനിറ്റ്, കൊച്ചി എയര്‍പോര്‍ട്ട്- 44 മിനിറ്റ്, തിരുവനന്തപുരം- രണ്ട് മണിക്കൂര്‍ 20 മിനിറ്റ് എന്ന സമയത്തിനുള്ളില്‍ എത്താന്‍ സാധിക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ മൂന്ന് മണിക്കൂറും 20 മിനിറ്റും കൊണ്ട് എത്തിച്ചേരാന്‍ സാധിക്കുന്ന പദ്ധതിപ്രകാരം ആകെ 20 സ്റ്റേഷനുകളാണുള്ളത്. അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാവുന്ന പദ്ധതിക്ക് 55,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 780 രൂപയാണ് ടിക്കറ്റ് നിരക്ക്. റെയില്‍വേയുടെ പരമാവധി വേഗത 200 കിലോമീറ്റര്‍ ആകും. എല്ലാ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കും. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ അകലെയാണ് സ്റ്റേഷനെന്നും അവിടേക്ക് ഇലക്ട്രിക് വാഹനസൗകര്യം ഒരുക്കുമെന്നും മെട്രോമാന്‍ പറഞ്ഞു. മലപ്പുറം നഗരസഭ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന പദ്ധതി വിശദീകരണ ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കെ. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.