'മോദിയുടെ ഒറ്റ ഫോൺ കോളിന് ഇറാൻ - ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാനാകും'; യുഎഇ നയതന്ത്രജ്ഞൻ

Tuesday 10 March 2026 10:13 AM IST

അബുദാബി: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയുമെന്ന് ഇന്ത്യയിലെ ആദ്യ യുഎഇ അംബാസഡറും മുതിർന്ന എമിറാത്തി നയതന്ത്രജ്ഞനുമായ ഹുസൈൻ ഹസൻ മിർസ. ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളുമായി മോദി നടത്തുന്ന ഒരു ഫോൺ സംഭാഷണം കൊണ്ട് പ്രശ്‌നം പരിഹരിക്കാൻ കഴിയും. ഗൾഫ് നേതാക്കൾക്കിടയിലും പൊതുസമൂഹത്തിലും മോദിക്കുള്ള വലിയ സ്വാധീനവും വിശ്വാസ്യതയുമാണ് ഇതിന് പിന്നിലെന്നും ഒരു ദേശീയ മാദ്ധ്യമത്തിനോട് മിർസ പറഞ്ഞു.

ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായി മോദിക്കുള്ള അടുത്ത ബന്ധം ഈ സമാധാന ശ്രമങ്ങൾക്ക് കരുത്തേകുമെന്നാണ് മിർസയുടെ വിലയിരുത്തൽ. നിലവിലെ സംഘർഷത്തിൽ ഏതെങ്കിലുമൊരു പക്ഷം ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും യുഎഇയുടെ മണ്ണ് മറ്റൊരു രാജ്യത്തെ ആക്രമിക്കാനുള്ള താവളമാക്കാൻ അനുവദിക്കില്ലെന്നും മിർസ വ്യക്തമാക്കി.

അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്‌തബാ ഖമനേയി ചുമതലയേറ്റെങ്കിലും മേഖലയിൽ ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം മദ്ധ്യ ഇറാനിലും ബെയ്‌റൂത്തിലെ ഹിസ്‌ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഐക്യരാഷ്‌ട്രസഭയിലെ ഇറാൻ അംബാസഡർ സമർപ്പിച്ച കണക്കുകൾ പ്രകാരം 1,332 പൗരന്മാർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.