'നല്ല ഭരണത്തിന്റെ ഭാഗമായേ കാണാനാകൂ'; ഡാറ്റ ചോർച്ച കേസിൽ സർക്കാരിനെതിരായ ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: സ്‌പാർക്ക് ഡാറ്റ ചോർച്ച കേസിൽ സർക്കാരിനെതിരായ ഹർജി തള്ളി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശം അയച്ചതിൽ നിയമവിരുദ്ധത ഇല്ലെന്നും അത് നല്ല ഭരണത്തിന്റെ ഭാഗമായേ കാണാനാകൂ എന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്നതിന് തെളിവില്ല. അതിനാൽ ഇതിൽ യാതൊരു വിധത്തിലുള്ള നിയമവിരുദ്ധതയുമില്ല. സർക്കാരിന്റെ വിശദമായ വാദം കേട്ടശേഷമാണ് കോടതി ഹർജി തള്ളിയത്. രാഷ്‌ട്രീയ പാർട്ടിയുടെ ചിഹ്നങ്ങൾ ഉൾപ്പെടെ ഉപയോഗിക്കാതെ അയച്ച സന്ദേശമായതിനാൽ ഇതിനെ നല്ല ഭരണത്തിന്റെ ഭാഗമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു എന്നും കോടതി വ്യക്തമാക്കി.
സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സ്‌പാർക്ക് സോഫ്‌റ്റ്‌വെയറിലെ വിവരങ്ങൾ രാഷ്‌ട്രീയ പ്രചാരണത്തിന് സന്ദേശങ്ങൾ അയക്കാൻ ദുരുപയോഗം ചെയ്‌തു എന്നാണ് ഹർജിക്കാരൻ കോടതിയിൽ അറിയിച്ചത്. എന്നാൽ, സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ പേരിൽ ഡിഎ (ക്ഷാമബത്ത) സംബന്ധിച്ച സന്ദേശങ്ങൾ അയച്ചത് ഐടി മിഷനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടിൽ നിന്നല്ല, മറിച്ച് ഐടി മിഷന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നാണ് സന്ദേശങ്ങൾ പോയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ക്ഷേമരാഷ്‌ട്രത്തിൽ ഭരണനിർവഹണം കൂടുതൽ സുഗമമാക്കാനാണ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ജീവനക്കാരുടെ ക്ഷാമബത്തയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരെ നേരിട്ട് അറിയിക്കുന്നത് നല്ല ഭരണനിർവഹണത്തിന്റെ ഭാഗമായി കണ്ടുകൂടേ എന്നും ഇതിൽ എവിടെയാണ് നിയമവിരുദ്ധതയെന്നും കോടതി ഹർജിക്കാരോട് ചോദിച്ചു.