കോഴിക്കോട്ടെ കാഴ്ചകൾ ഇനി ഡബിൾ ഡക്കറിൽ
@ സർവീസ് ഒരാഴ്ചയ്ക്കകം
കോഴിക്കോട്: കോഴിക്കോടൻ നഗര കാഴ്ചകൾ ആസ്വദിക്കാൻ ഇനി കെ.എസ്.ആർ.ടി.സിയുടെ ഓപ്പൺ ഡബിൾ ഡക്കർ ബസ് . ഒരാഴ്ചയ്ക്കകം സർവീസ് തുടങ്ങും. കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് സമീപം ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഒഫ് ചെയ്തു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ, വാർഡ് കൗൺസിലർ ശ്രീജ സി നായർ, കെ.എസ്.ആർ.ടി.സി അസി. വർക്ക് മാനേജർ ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുകയാണ് സർവീസിന്റെ ലക്ഷ്യം. ടിക്കറ്റ് നിരക്ക് രണ്ട് ദിവസനത്തിനകം തീരുമാനിക്കും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ തുടങ്ങി രാത്രി പത്തര വരെ സർവീസുണ്ടാകും. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് തുടങ്ങി സരോവരം ബയോപാർക്ക്, മാനാഞ്ചിറ, ബീച്ച് എന്നിവിടങ്ങളിലെ കാഴ്ചകളിലൂടെയാകും സർവീസ്. അഞ്ച് ട്രിപ്പുകളാകും തുടക്കത്തിലുണ്ടാകുക. രണ്ടാം ഘട്ടത്തിൽ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേപ്പൂർ, ചാലിയം, കാപ്പാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കും.
പരിസ്ഥിതി സൗഹൃദ യാത്ര ലക്ഷ്യമിട്ട് ഇലക്ട്രിക് ബസാണ് സർവീസിനെത്തിച്ചത്. ആദ്യഘട്ടത്തിൽ കോ ഓർഡിനേറ്ററുടെ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യണം. പിന്നീട് ഓൺലൈൻ വഴിയും ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കും.നിലവിൽ തിരുവനന്തപുരം, മൂന്നാർ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലാണ് സമാന സർവീസുകളുള്ളത്.
മരച്ചില്ലകളും കേബിളുകളും മാറ്റും
താഴ്ന്നുനിൽക്കുന്ന മരച്ചില്ലകളും ഇലക്ട്രിക് ലൈനുകളും കേബിളുകളുമെല്ലാം നീക്കിയ ശേഷമായിരിക്കും സ്ഥിരം ട്രിപ്പുകൾ ആരംഭിക്കുക. ഇവ നീക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ മേയർക്ക് കെ.എസ്.ആർ.ടി.സി കത്ത് നൽകിയിട്ടുണ്ട്. തടസം ഉടൻ നീക്കാമെന്ന് മേയർ ഉറപ്പു നൽകിയതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
സീറ്റുകൾ ഡക്കിൽ....36
താഴെ....28
ആകെ.... 64
ബസിന്റെ ഉയരം.... 4.7 മീറ്റർ