കൈപൊള്ളിച്ച് ഗ്യാസ് വില വർദ്ധന, യുദ്ധം അടുക്കളയിലേക്ക്

Wednesday 11 March 2026 12:39 AM IST

പത്തനംതിട്ട : പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധത്തിന്റെ കെടുതി പാചകവാതക വില വർദ്ധനയിലൂടെ നമുടെ വീട്ടകങ്ങളേയും ബാധിച്ചിരിക്കുന്നു.

930 ആയിരുന്ന പാചക വാതക വില അറുപത് രൂപ കൂടി 990 ആയതോടെ അടുക്കളയിൽ ആശങ്കയുമേറി. വിറകടുപ്പിൽ ചോറുവച്ച് അത്യാവശ്യ കറികൾ മാത്രം ഗ്യാസ് ഉപയോഗിച്ച് പാകം ചെയ്യുന്ന വീട്ടമ്മമാരാണ് ഏറെയും. ഒരു സിലിണ്ടർ ഗ്യാസിൽ പരമാവധി രണ്ടുമാസമാണ് പാചകം. ഒരു സിലിണ്ടർ വാങ്ങിയവർക്ക് 25 ദിവസത്തിന് ശേഷമേ അടുത്തത് ബുക്ക് ചെയ്യാൻ കഴിയൂ.

ഫ്ലാറ്റിൽ താമസിക്കുന്നവരുടെ പാചകവാതക ഉപയോഗം ഏറെയാണ്. മോഡേൺ കിച്ചൺ സംസ്കാരം ഗ്യാസ് അടുപ്പിലേക്ക് മാത്രം ഒതുങ്ങുമ്പോൾ കുടുംബ ബഡ്ജറ്റും താളം തെറ്റും.

ഹോട്ടൽ , കേറ്ററിംഗ് മേഖലയും പ്രതിസന്ധിയിൽ

വാണിജ്യ സിലിണ്ടറിന് വില 115 രൂപ വർദ്ധിപ്പിച്ചതോടെ ഹോട്ടൽ , കേറ്ററിംഗ് മേഖലയും പ്രതിസന്ധിയിലായി. കാറ്ററിംഗ് മേഖലയിൽ ഒരേസമയം ഒന്നിലധികം ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കേണ്ടി വരും. ഇതിന് ഒന്നിലധികം ഗ്യാസ് സിലിണ്ടറുകളും ഉപയോഗിക്കണം. മിക്ക ഓഡിറ്റോറിയങ്ങളിലും പാചകത്തിന് ഗ്യാസ് അടുപ്പുകൾ മാത്രമാണുള്ളത്. സിലിണ്ടറുകളുടെ എണ്ണം നിയന്ത്രണവും വലിയ പ്രതിസന്ധി സൃഷ്ടിക്കും.

വിറകിനും വില

പാചക വാതകത്തിന് പകരം വിറക് ഉപയോഗിക്കാമെന്ന് വച്ചാലും രക്ഷയില്ല. വിറകിന് ഒരു കെട്ടിന് മൂന്നൂറ് രൂപ മുതൽ വില ഈടാക്കുന്നുണ്ട്. തടിമില്ലിൽ ഉപയോഗ ശൂന്യമായ പാഴ്ത്തടികൾ വിലയ്ക്ക് വാങ്ങി ഉപയോഗിക്കുന്നവരുണ്ട്. ഒരു ചെറിയ ലോഡിന് അഞ്ഞൂറ് രൂപ മുതലാണ്.