നഷ്ടം സഹിച്ചും വിറ്റ് കാശാക്കി മാറ്റാന്‍ വന്‍ തിരക്ക്; മുന്നില്‍ പ്രവാസി മലയാളികള്‍

Tuesday 10 March 2026 10:20 PM IST

ദുബായ്: വില കുത്തനെ കൂടിയപ്പോഴും വാങ്ങുന്നവരുടെ എണ്ണത്തില്‍ ഒരു കുറവും രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം സുരക്ഷിത നിക്ഷേപമായ സ്വര്‍ണം വിറ്റ് ഒഴിവാക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്. കയ്യിലുള്ള സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നവരുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ് ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് നഗരങ്ങളില്‍. സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നത് കൂടുതലും മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാരാണ്.

സ്വര്‍ണത്തിന് വില കൂടിയപ്പോള്‍ ഡിജിറ്റല്‍ ഗോള്‍ഡായും സ്വര്‍ണ ബാറുകളായും നിക്ഷേപം നടത്തിയത് നിരവധിപേരാണ്. എന്നാല്‍ ഇപ്പോള്‍ അത് വിറ്റൊഴിവാക്കുന്ന തിരക്കാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിപണി വിലയുടെ അഞ്ച് ശതമാനം വരെ വില കുറച്ചാണ് സ്വര്‍ണക്കച്ചവട സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവരുന്ന സ്വര്‍ണം വാങ്ങുന്നത്. സ്വര്‍ണവില ഇടിഞ്ഞേക്കുമെന്ന സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനമാണ് ചെറിയ നഷ്ടം സഹിച്ച് പലരും കൈവശമുള്ളത് വിറ്റൊഴിവാക്കുന്നതിന് പിന്നില്‍.

സ്വര്‍ണം വില്‍ക്കുന്നവരിലേറെയും പണം നാട്ടിലേക്ക് അയയ്ക്കുകയോ വിദേശ രാജ്യങ്ങളിലെ അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്യുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിച്ചാല്‍ സ്വദേശത്തേക്ക് മടങ്ങാന്‍ ആവശ്യമായ പണം കൈയില്‍ കരുതുക, ബാഗേജ് നിയന്ത്രണം മൂലം സ്വര്‍ണം കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ഘടകങ്ങളാണ് വിലയിടിവിന് പുറമേയുള്ള ആശങ്കകള്‍. യുദ്ധം തുടര്‍ന്നാല്‍ അത് വിവിധ രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം ഇടിയുന്നതിലേക്ക് നയിക്കുമോയെന്ന ആശങ്കയും വില്‍പ്പന വര്‍ദ്ധിച്ചതിന് കാരണമാണ്.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് തൊഴില്‍ നഷ്ടമുണ്ടാകുമോയെന്ന ഭയവും പ്രവാസികള്‍ക്കിടയില്‍ വ്യാപിച്ചിട്ടുണ്ട്. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നത് പ്രവാസികള്‍ക്കിടയില്‍ സാധാരണമാണ്.