ഗണേശ് കുമാറിന് പെണ്ണിനോടും പൊന്നിനോടും ഇഷ്ടം: വെള്ളാപ്പള്ളി

Wednesday 11 March 2026 12:43 AM IST

ചേർത്തല : മന്ത്രി ഗണേശ് കുമാർ പെണ്ണിനോടും പൊന്നിനോടും ഇഷ്ടമുള്ളയാളാണെന്നും മന്ത്രി സ്ഥാനത്തിരുന്ന് ഇത്രയും തറയായ മറ്റൊരാളില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഗണേശന്റെ സ്വഭാവം എന്താണെന്ന് എല്ലാവർക്കുമറിയാം.നാളുകൾക്ക് മുന്നേ താൻ പറഞ്ഞതാണിത്. മന്ത്രിസഭയിലെ പുഴുക്കുത്താണ് . നല്ല രീതിയിൽ ഭരിച്ചു കൊണ്ടിരിക്കുന്ന സർക്കാരിന്റെ പ്രതിഛായ തകർത്തു. മന്ത്രിയാകുമ്പോഴെങ്കിലും നിലയും വിലയുമുണ്ടാക്കാൻ ബാദ്ധ്യസ്ഥനാണ്. മന്ത്രിയല്ലെങ്കിലും അങ്ങനെയായിരിക്കണം. ധാർഷ്ട്യവും മാടമ്പിത്തരവുമാണ് കൈയിലുള്ളത്. പരാതികളില്ലെന്നതു കൊണ്ട് പ്രശ്നം ഇല്ലാതാകുന്നില്ല. രാജി വേണോയെന്നു മുഖ്യമന്ത്രി തീരുമാനിക്കണം.ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രിയെടുക്കണം. 5000 പ്രണയിനികളുണ്ടെന്നു തലയ്ക്കു വെളിവുള്ളവൻ പറയുമോ. ഇങ്ങനെയുള്ളയാളെ ഊളൻപാറയിൽ പറഞ്ഞു വിടണം. ഗണേശ് കുമാർ എൻ.എസ്.എസിൽ തുടരുന്നത് സുകുമാരൻ നായരുടെ കാലു പിടിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്റെ പരാതി

പരിഹരിക്കണം ജനപ്രിയനായ ജി. സുധാകരന്റെ പരാതിയും പരിഭവവും പാർട്ടി പരിഹരിക്കണമെന്നും അദ്ദേഹം യു.ഡി.എഫിലേക്കു പോയാൽ അതു ആത്മഹത്യാപരമായിരിക്കുമെന്നും വെളളാപ്പള്ളി പറഞ്ഞു. ആർക്കും തള്ളിക്കളയാൻ കഴിയാത്ത നേതാവാണ് ജി.സുധാകരൻ. അദ്ദേഹത്തിന്റേത് രക്തസാക്ഷി കു‌ടുംബവുമാണ്. അദ്ദേഹത്തിനു മനഃപ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ പറഞ്ഞു തീർത്ത് പാർട്ടിക്കൊപ്പം നിർത്തുന്നതാണു നല്ലത്. അവഗണിക്കുന്നുവെന്നതിലെ ശരി തെറ്റുകൾ അറിയില്ല. തോമസ് ഐസക്കിനു വീണ്ടും ഇടം കൊടുത്തപ്പോഴും തനിക്കു കിട്ടിയില്ലെന്ന പരിഭവം അദ്ദേഹത്തിനുണ്ടാകാം.സുധാകരനും തോമസ് ഐസക്കും ഭരിച്ചപ്പോൾ കേരളത്തിൽ വലിയ വികസനവും മുന്നേറ്റവുമുണ്ടായി. ജി.സുധാകരനെ ആർക്കും ഒഴിവാക്കാനാകില്ല. സീറ്റ് നൽകുന്നതിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.