വാണിജ്യ സിലിണ്ടർ ക്ഷാമം: പണി കിട്ടി ഹോട്ടലുകൾ
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ അന്നം മുട്ടുമെന്ന പേടിയിലേക്ക് നീങ്ങുകയാണ് കാര്യങ്ങൾ. എൽ.പി.ജി ക്ഷാമം ഹോട്ടലുകൾക്ക് പണിയാകും. വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞു. തട്ടുകടകൾ, ബേക്കറികൾ, ഹോട്ടലുകൾ എന്നിവ ഒഴിവാക്കി അവശ്യമേഖലകൾക്ക് മുൻഗണന നൽകി സിലിണ്ടറുകൾ നൽകാനാണ് ഡീലർമാർക്ക് കിട്ടിയ നിർദ്ദേശം. 24 മണിക്കൂറും ഭക്ഷണം ലഭ്യമാക്കുന്ന കൊച്ചി നഗരത്തിൽ ചെറുകിട- ഇടത്തരം ഹോട്ടലുകളെ പോലെ തന്നെ പ്രധാനമാണ് ഉന്തുവണ്ടികളിലുള്ള ചായപ്പീടികകളും തട്ടുകടകളുമെല്ലാം. വാണിജ്യ സിലണ്ടറുകൾ കിട്ടാതാകുന്നതോടെ ഈ കടകൾ താത്കാലികമായി ഷട്ടറിടേണ്ടി വരും.
സിറ്റിഗ്യാസ് പദ്ധതി നടപ്പായിരുന്നെങ്കിൽ സിലിണ്ടർ ക്ഷാമം നഗരത്തിലെ ഹോട്ടലുകളെയും ലഘുഭക്ഷണ ശാലകളെയും ഇത്ര ബാധിക്കുമായിരുന്നില്ല. വീടുകളിലും സ്ഥാപനങ്ങളിലും അപകടരഹിതമായി എത്തിക്കാനാകുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് ഏറെ നാളായി അണിയറപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ മാത്രമാണ് നടപ്പായത്. എറണാകുളം നഗരപരിധിയിൽ ഏഴായിരത്തിൽ താഴെയിടങ്ങളിൽ മാത്രമാണ് എത്തിയത്.
വാണിജ്യ സിലണ്ടറുകൾ കിട്ടാക്കനിയാകുമെങ്കിലും സംസ്ഥാനത്തെ പ്രകൃതിവാതക ഉപഭോക്താക്കൾക്ക് പ്രശ്‌നമുണ്ടാകില്ല. പൈപ്പ് ലൈൻ കണക്ഷനുകൾക്കും വാഹനങ്ങളിലേക്കുള്ള സി.എൻ.ജി കണക്ഷനും നിലവിൽ പ്രതിസന്ധിയില്ല. വ്യവസായിക ആവശ്യങ്ങൾക്കുള്ള സി.എൻ.ജിയും ഭദ്രം.
വിറകടുപ്പിലേക്ക് മാറിയാലും
മാറാതെ പ്രതിസന്ധി
പൂട്ടിയിടുന്നത് ഒഴിവാക്കാൻ പല ഹോട്ടലുകളും വിറക് അടുപ്പിലേക്ക് പാചകം മാറ്റിത്തുടങ്ങി. നാട്ടിൻപുറങ്ങളിലെ ഹോട്ടലുകളിൽ വീണ്ടും വിറകടുപ്പുകൾ പുകഞ്ഞുതുടങ്ങി.
ഹോട്ടലുടമകൾ മിക്കവരും പാചകവാതകം നിർത്തി വിറകിലേക്ക് മാറി. ഹോട്ടലുകൾക്ക് സമീപം പാചകത്തിനായി മാത്രം വാടകക്കെട്ടിടങ്ങൾ എടുത്തിരിക്കുകയാണ് പലരും. ഗ്യാസ് സിലണ്ടറുകളുടെ ഉപയോഗം വ്യാപകമായതോടെ വിറകടുപ്പുകൾ പൂർണമായും മിക്ക ഹോട്ടലുകളും ഒഴിവാക്കിയിരുന്നു. ഗ്യാസിൽ മാത്രം പ്രവർത്തിക്കുന്ന വിധമാണ് അടുക്കളകൾ രൂപകല്പന ചെയ്തത്. പ്രതിസന്ധി രൂക്ഷമായാൽ സ്ഥാപനം അടച്ചിടുകയല്ലാതെ മറ്റുവഴിയില്ല.
മരപ്പൊടി നിറച്ച് കത്തിക്കുന്ന അടുപ്പുകൾക്കും ചെറിയ ടാങ്കിൽ ഡീസൽ ഒഴിച്ച് പമ്പ് ചെയ്ത് ഉപയോഗിക്കുന്ന സ്റ്റൗവിനും ആവശ്യക്കാർ കൂടിയതായി വ്യാപാരികൾ പറയുന്നു.
വിറക് കിട്ടാനില്ലാത്തത് പ്രതിസന്ധി
വിറകിന്റെ വില ഉയരുന്നു. കിലോ അഞ്ചു രൂപയ്ക്കാണ് നിലവിൽ വില്പന
കെട്ടുവിറകിന്റെ ഉൾപ്പെടെ വിലയിലും കുത്തനെ വർദ്ധനയുണ്ടാകാൻ സാദ്ധ്യത
ഒരു ടൺ അറക്കപ്പൊടി മില്ലുകളിൽനിന്ന് 1000 രൂപ നിരക്കിലാണ് നൽകുന്നത്.
ഗോഡൗണുകളിൽ ശേഖരിച്ച് കിലോ 2.50 രൂപ നിരക്കിലാണ് ചില്ലറ വില്പന.