റംസാനും കൂടെ കനത്ത വേനലും, എന്നിട്ടും മലയാളികളുടെ ഇഷ്‌‌ടപ്പെട്ട പഴത്തിന് വിലയില്ല,​ മൂന്ന് കിലോ 100 രൂപ മാത്രം

Wednesday 11 March 2026 1:34 AM IST

മൂവാറ്റുപുഴ: റംസാൻ കാലമായതോടെ പഴവിപണിയിൽ വൻ ഉണർവ്. കടുത്ത വേനലും റംസാൻ വിപണിയും ഒത്തുചേർന്നതോടെ പഴവർഗങ്ങൾക്ക് വില ഉയർന്നു. വേനൽക്കാലത്ത് ഏറ്റവുമധികം വിറ്റഴിക്കുന്ന തണ്ണിമത്തന് വിപണിയിൽ വലിയ വിലവർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ പൈനാപ്പിൾ, ഓറഞ്ച്, സിട്രസ് ഇനങ്ങൾ, നാരങ്ങ എന്നിവയ്ക്ക് വില വർദ്ധിച്ചു.

ഇരുപത്തിയഞ്ചോളം ഇനം പഴവർഗങ്ങളാണ് നിലവിൽ വിപണിയിലുള്ളത്. തണ്ണിമത്തന് കിലോയ്ക്ക് 25 മുതൽ 35 രൂപ വരെയാണ് വില. ഇളംപച്ച നിറത്തിലുള്ള തമിഴ്നാടൻ തണ്ണിമത്തനും വലിപ്പം കുറഞ്ഞതും മധുരം കൂടുതലുമുള്ള മഞ്ഞ നിറത്തിലെ കിരൺ ഇനവുമാണ് വിപണിയിൽ സജീവമായുള്ളത്.

  • തണ്ണിമത്തൻ കിലോയ്ക്ക് 25 35 രൂപ
  • പേരക്ക 140 രൂപ
  • ആപ്പിൾ 220 രൂപ

ഏത്തപ്പഴത്തിന് വിലക്കുറവ്

തണ്ണിമത്തന് പുറമെ മുന്തിരി, പൈനാപ്പിൾ, ആപ്പിൾ, മാമ്പഴം, പേരയ്ക്ക എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. പേരക്കയ്ക്ക് 140 രൂപ മുതലും ആപ്പിളിന് 220 രൂപ മുതലും മാമ്പഴത്തിന് 100 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. ജ്യൂസ് മുന്തിരിക്ക് പുറമെ സീഡ്‌ലെസ് മുന്തിരിക്കും പ്രിയമേറെയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിലയിൽ വലിയ മാറ്റമില്ലെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ഏത്തപ്പഴത്തിന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില കുറവാണ്. 100 രൂപയ്ക്ക് മൂന്ന് കിലോ എന്ന നിരക്കിലാണ് ഏത്തപ്പഴം വില്പന. വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പഴങ്ങൾക്ക് വില ഇനിയും ഉയർന്നേക്കുമെന്ന് മൂവാറ്റുപുഴ കച്ചേരിത്താഴത്തെ പഴവ്യാപാരി മനോജ് കുറ്റിയാനിക്കൽ പറഞ്ഞു.