പ്രവാസികൾക്കുൾപ്പെടെ തിരിച്ചടി; ഗൾഫ് രാജ്യത്ത് അവശ്യസാധനങ്ങൾക്ക് വിലകൂടി, കാരണം യുദ്ധം

Wednesday 11 March 2026 10:19 AM IST

അബുദാബി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുഎഇയിൽ ഭക്ഷ്യവസ്‌തുക്കൾക്ക് വിലവർദ്ധിക്കുന്നു. അവശ്യവസ്‌തുക്കളുടെ ലഭ്യത ഉറപ്പാക്കുകയും വില സ്ഥിരതയും ലക്ഷ്യമിട്ട് രാജ്യത്തെ സാമ്പത്തിക, ടൂറിസം മന്ത്രാലയം നടത്തിയ നിരീക്ഷണ ശ്രമങ്ങളുടെ ഭാഗമാണ് ഈ താൽക്കാലിക വിലവർദ്ധന. തക്കാളി, ഉള്ളി തുടങ്ങിയ ചില ഭക്ഷ്യവസ്‌തുക്കൾക്ക് മാത്രമാണ് കഴിഞ്ഞ രണ്ട് ദിവസമായി വില വർദ്ധിച്ചിരിക്കുന്നത്.

നിലവിലെ പ്രാദേശിക പ്രതിസന്ധിയുടെ ഫലമാണ് ഈ താൽക്കാലിക വിലവർദ്ധന. സാധനങ്ങൾ ആവശ്യമായ അളവിൽ വിപണിയിൽ ലഭ്യമാകുന്നതോടെ വില സാധാരണ അവസ്ഥയിലേക്ക് മാറുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ യുഎഇയിലുടനീളം അവശ്യവസ്‌തുക്കൾ മതിയായ അളവിൽ ലഭ്യമാണെന്നും ഉപഭോക്താക്കൾക്ക് ഒന്നിലധികം ബദൽ മാർഗങ്ങൾ ലഭ്യമാണെന്നും ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂട്ടിച്ചേർത്തു.

എല്ലാ എമിറേറ്റുകളിലും വിപണികളെ തുടർച്ചയായി നിരീക്ഷിക്കുന്നതിനും വ്യാപാരികൾ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും വിലനിർണയ നയങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഏകോപനം നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. പാചകത്തിനുള്ള എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവ നിയന്ത്രിത വിലനിർണയ നയങ്ങൾക്ക് കീഴിലുള്ളവയാണ്. അതിനാൽ മന്ത്രാലയത്തിന്റെയും ദേശീയ കമ്മിറ്റിയുടെയും മുൻകൂ‌ർ അനുമതിയില്ലാതെ ഈ ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കാൻ കഴിയില്ല.

അവശ്യസാധനങ്ങളുടെ വില വർദ്ധിക്കുന്നതിനാൽ അന്യായ വില തടയുക എന്ന ലക്ഷ്യത്തോടെ ഒരു സംയുക്ത ദേശീയ നിരീക്ഷണ സംഘം വഴി യുഎഇയിലുടനീളമുള്ള സാമ്പത്തിക വികസന വകുപ്പുമായി ഏകോപിപ്പിച്ച് പ്രത്യേക സംഘങ്ങൾ ദിവസേന പരിശോധന നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നിലവിലെ വിലവർദ്ധന മലയാളി പ്രവാസികളെ ഉൾപ്പെടെ ബാധിച്ചേക്കും.