'ഉപകരണങ്ങൾ ആവശ്യത്തിനില്ല അത് ജീവഹാനി വരുത്താം'; കോന്നി മെഡിക്കൽ കോളേജിൽ അപര്യാപ്തതകൾ അക്കമിട്ട് നിരത്തി നോട്ടീസ്

Wednesday 11 March 2026 4:34 PM IST

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാജോർജിന്റെ ജില്ലയിലെ കോന്നി മെഡിക്കൽ കോളേജിൽ അപര്യാപ്തതകൾ അക്കമിട്ട് നിരത്തിയ നോട്ടീസ് പതിപ്പിച്ചു. ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗത്തിലാണ് നോട്ടീസുകൾ പതിപ്പിച്ചത്. ഇത് ആരാണ് ചെയ്തതെന്ന വിവരം പുറത്തുവന്നിട്ടില്ല. പ്രധാനമായും എട്ട് അപര്യാപ്തതകളാണ് നോട്ടീസിൽ പരാമർശിച്ചിരിക്കുന്നത്.

ശസ്ത്രക്രിയയ്‌ക്കെത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തത മനസിലാക്കണമെന്നാണ് നോട്ടീസ്. ഉപകരണങ്ങൾ ആവശ്യത്തിനില്ല അത് ജീവഹാനി വരെ വരുത്താം, സുസജ്ജമായ തീവ്രപരിചരണ വിഭാഗമില്ല. വേണ്ടത്ര പരിശീലനമുള്ള ജീവനക്കാരുടെ കുറവുണ്ട്, തിയേ​റ്ററിൽ വിദഗ്ദരായ സഹപ്രവർത്തകരുടെ കുറവുണ്ട്, പൊളിഞ്ഞുവീഴുന്ന പെയിന്റ് പാളികളിൽ നിന്ന് അണുബാധയേൽക്കാൻ സാദ്ധ്യതയുണ്ട്, ഹൃദ്രോഗ വിദഗ്ദനും വൃക്കരോഗ വിദഗ്ദനും ഇവിടെയില്ല, വൈകിട്ട് അഞ്ചുമണിക്കുശേഷം ഫാർമസി പ്രവർത്തിക്കില്ല, വന്യമൃഗങ്ങളുടെ ശല്യം ആശുപത്രിക്കുള്ളിലുണ്ട് എന്നിവയാണ് നോട്ടീസിൽ നിരത്തിയിരിക്കുന്നത്. സംഭവത്തിൽ ശസ്ത്രക്രിയാ വിഭാഗം മേധാവി ശിവപ്രസാദിനോട് മെഡിക്കൽ കോളേജ് സുപ്രണ്ട് വിശദീകരണം തേടിയിട്ടുണ്ട്. നോട്ടീസ് സൂപ്രണ്ട് തന്നെ കീറി കളഞ്ഞു.