മഞ്ചേശ്വരത്ത് കെ. സുന്ദര വീണ്ടും അപരനാകും

Wednesday 11 March 2026 10:53 PM IST
കെ. സുന്ദര

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകുന്ന കെ. സുരേന്ദ്രന് ഭീഷണിയായി ഇക്കുറിയും അപരനായി കെ. സുന്ദര സ്വതന്ത്ര സ്ഥാനാർത്ഥിയാകും. വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നതായി സുന്ദര വ്യക്തമാക്കി. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ തന്നെയാണ് മത്സരിക്കുകയെന്ന് സുന്ദര പ്രതികരിച്ചു. മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുമ്പ് ഉയർന്ന കോഴക്കേസ് വലിയ വിവാദമായിരുന്നു. കെ. സുരേന്ദ്രൻ തനിക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നായിരുന്നു കെ. സുന്ദരയുടെ ആരോപണം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകൾ നേടിയിരുന്നു. അന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന കെ. സുരേന്ദ്രൻ വെറും 855 വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ഏറെ ചർച്ചയായ സംഭവമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോഴ വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്.പി സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച സുന്ദരയെ രണ്ടുലക്ഷം രൂപയും ഒരു സ്മാർട്ട് ഫോണും നൽകി പത്രിക പിൻവലിപ്പിച്ചെന്നായിരുന്നു ആരോപണം. പിന്നീട് കേസിൽ കെ. സുരേന്ദ്രനെ കോടതി വെറുതെ വിട്ടു. ഇത്തവണയും സുന്ദരയുടെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനം കെ. സുരേന്ദ്രന് വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

നിലവിൽ സിപിഎം നിയന്ത്രിക്കുന്ന കോപ്പറേറ്റീവ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയാണ് സുന്ദര. അതിനാൽ മത്സരവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനം എടുത്തത്. മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. പൊതുജനങ്ങളുടെ പ്രതിനിധിയായി എന്താണ് ചെയ്യേണ്ടത് എന്നത് തനിക്കറിയാം

കെ. സുന്ദര