കോൺ. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിയോട് രാഹുൽ: വിജയ സാദ്ധ്യതാ സീറ്റുകൾ പിന്നാക്കക്കാർക്ക് നൽകണം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പിന്നാക്ക സമുദായങ്ങൾക്ക് വിജയ സാദ്ധ്യതയുള്ള സീറ്റുകൾ നൽകണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കർശന നിർദ്ദേശം. കോൺഗ്രസ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്കാണ് നിർദ്ദേശം നൽകിയത്. തുടർന്ന് പാർട്ടി സ്ക്രീനിംഗ് കമ്മിറ്റി സമർപ്പിച്ച സ്ഥാനാർത്ഥിപ്പട്ടികയിൽ വിശദമായ പരിശോധന നടത്തും. ഇന്നലെ വൈകിട്ട് ചേർന്ന യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവരും പങ്കെടുത്തു.
തിരഞ്ഞെടുപ്പിൽ പിന്നാക്കക്കാർക്ക് അർഹമായ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ശിവഗിരി സന്ദർശിച്ച രാഹുൽ ഗാന്ധിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിവേദനം നൽകിയിരുന്നു. ശിവഗിരി മഠത്തിന്റെ ആവശ്യം ഗൗരവത്തോടെ പരിഗണിക്കുമെന്ന് രാഹുൽ ഉറപ്പ് നൽകിയിരുന്നു.
നിലവിൽ കോൺഗ്രസിന്റെ നിയമസഭാ കക്ഷിയിൽ തൃപ്പൂണിത്തുറയിൽ നിന്ന് കെ. ബാബു മാത്രമാണ് ഈഴവ സമുദായാംഗം. ഇത്തവണ അദ്ദേഹം മത്സരിക്കുന്നുമില്ല. പകരം രമേശ് പിഷാരടി, പാർട്ടി വക്താവ് രാജു പി. നായർ എന്നിവരെയാണ് കെ.പി.സി.സി ആദ്യം പരിഗണിച്ചത്. ഏക ഈഴവ എം.എൽ.എ ഒഴിയുന്ന സീറ്റിൽ പോലും മറ്റ് സമുദായക്കാരെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ പാർട്ടിയിൽ പ്രതിഷേധം കനത്തു. തുടർന്ന് എം. ലിജുവിനോ കൊച്ചി ഡെപ്യൂട്ടി മേയർ ദീപക് ജോയിക്കോ തൃപ്പൂണിത്തുറ സീറ്റ് നൽകിയേക്കും.
കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജു കഴിഞ്ഞതവണ മത്സരിച്ച അമ്പലപ്പുഴ സീറ്റ് സി.പി.എമ്മുമായി ഇടഞ്ഞ മുൻ മന്ത്രി ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായാൽ പിന്തുണയ്ക്കാനായി ഒഴിച്ചിട്ടിരിക്കുകയാണ്.
തിരുവനന്തപുരം സീറ്റിലും ഭിന്നത
തലസ്ഥാനത്ത് കോൺഗ്രസിന് ജയ സാദ്ധ്യതയുള്ള തിരുവനന്തപുരം സീറ്റ് ഘടകകക്ഷിയായ സി.എം.പിയുടെ ജനറൽ സെക്രട്ടറി സി.പി. ജോണിന് നൽകാനുള്ള നീക്കത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളും ഡി.സി.സിയും എതിർക്കുകയാണ്. കെ.പി.സി.സി സീനിയർ വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദിനെയുൾപ്പെടെ പരിഗണിക്കുന്ന സീറ്റാണിത്. കഴിഞ്ഞ തവണ ജില്ലയിലെ വർക്കല, കഴക്കൂട്ടം, വട്ടിയൂർക്കാവ് സീറ്റുകളാണ് സി.പി.എം ഈഴവ സമുദായത്തിന് നൽകിയത്. മൂന്നിടത്തും സി.പി.എം ജയിച്ചു. എന്നാൽ സമുദായത്തിന് കോൺഗ്രസ് നൽകിയ ഏക സീറ്റായ കഴക്കൂട്ടത്ത് പരാജയപ്പെട്ടു. ഇത്തവണ നെടുമങ്ങാട് സീറ്റിനായി കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി ജി. സുബോധനും രംഗത്തുണ്ട്. കോൺഗ്രസ് സ്ഥിരമായി തോൽക്കുന്ന ചിറയിൻകീഴ് സംവരണ സീറ്റിൽ വിജയ സാദ്ധ്യതയുള്ളവരെ പരിഗണിക്കണമെന്നാണ് ആവശ്യം. തലസ്ഥാനത്ത് കോൺഗ്രസ് സമരങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ കെ.പി.സി.സി അംഗം ജി. ലീന സീറ്റിനായി ഹൈക്കമാൻഡിനോടും കെ.പി.സി.സിയോടും അപേക്ഷിച്ചിട്ടുണ്ട്.