ഏകപക്ഷീയ തിരുമാനത്തിന് തിരിച്ചടി: ഡോക്ടർമാർ കടുപ്പിച്ചതോടെ ഒ.പി.സമയം നീട്ടിയത് വെട്ടി
തിരുവനന്തപുരം : താലൂക്ക് ആശുപത്രികളിലും ജനറൽ ആശുപത്രികളിലും ഉച്ചയ്ക്ക് രണ്ടുവരെ ഒ.പി സമയം ദീർഘിപ്പിച്ച ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ഏകപക്ഷീയമായെടുത്ത തീരുമാനം സ്ഥിതി വഷളാക്കുമെന്ന് മനസിലാക്കിയതോടെയാണ് പിൻമാറ്റം.
ഒ.പി സമയം നീട്ടിയതിനെതിരെ കേരള ഗവ.മെഡിക്കൽ ഓഫീസേഴസ് അസോസിയേഷനും (കെ.ജി.എം.ഒ.എ) കേരള ഗവ.സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷനും (കെ.ജി.എസ്.ഡി.എ) രംഗത്തെത്തിയിരുന്നു. കെ.ജി.എം.ഒ.എ ഭാരവാഹികൾ ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവരുടെ ഓഫീസിനെ പ്രതിഷേധം അറിയിച്ചിരുന്നു.
സമരത്തിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും നൽകി. ഇതോടെ, സംഘടനകളുമായി ചർച്ച നടത്തി തീരുമാനിക്കുന്നതാണ് അഭികാമ്യമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന സർക്കാരിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് മരവിപ്പിച്ചത്.
2025 മാർച്ച് 20, 2026 ജനുവരി എട്ടിനും ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ ശുപാശകളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ.എൻ.ഖോബ്രഗഡേ ഈ മാസം ഏഴിന് ഉത്തരവിറക്കിയത്. ഡോക്ടർമാരുടെ സംഘടനാപ്രതിനിധികളുമായി ചർച്ച നടത്താതെയായിരുന്നു ആരോഗ്യവകുപ്പ് ഡയറക്ടർ ശുപാർശ നൽകിയത്.
ഓഫീസ് തുറക്കും മുമ്പ്
സൂപ്രണ്ട് എന്തിന്?
മതിയായ തസ്തികകൾ സൃഷ്ടിക്കാതെ ഒ.പി സമയം ദീർഘിപ്പിച്ചതിന് പുറമേ, സൂപ്രണ്ടിന്റ ഡ്യൂട്ടി സമയം പരിഷ്കരിച്ചതിലും ഡോക്ടർമാർ വിയോജിച്ചു. ആശുപത്രി ഓഫീസ് 10മണിക്കാണ് പ്രവർത്തനം ആരംഭിക്കുന്നത്. എന്നാൽ സൂപ്രണ്ട് എട്ട് മണിയ്ക്ക് എത്തണം. അഞ്ച് മണിവരെ ഓഫീസ് പ്രവർത്തിക്കുമ്പോൾ സൂപ്രണ്ടിന്റെ ഡ്യൂട്ടി മൂന്നിന് അവസാനിക്കും. തലതിരിഞ്ഞ ഈ നടപടി
ആശുപത്രികളുടെ പ്രവർത്തനത്തെ ഇത് താളം തെറ്റിയ്ക്കുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.