കായിക ക്ഷമത നോക്കാതെ 2 ബോഡി ബിൽഡർമാർക്ക് എസ്.ഐയായി നിയമനം

Thursday 12 March 2026 12:07 AM IST

തിരുവനന്തപുരം: രണ്ട് ബോഡി ബിൽഡിംഗ് താരങ്ങളെ പൊലീസിൽ സബ് ഇൻസ്പെക്ടർമാരായി നിയമിച്ചു. ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി നേടിയ ഷിനു ചൊവ്വ, മിസ്റ്റർ യൂണിവേഴ്സ് കിരീടം നേടിയ ചിത്തരേഷ് നടേശൻ എന്നിവരെയാണ് നിയമിച്ചത്.

കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. ചിത്തരേഷ് നടേശ് കായിക ക്ഷമത പരീക്ഷയിൽ പങ്കെടുത്തില്ല. തോറ്റവർക്ക് വീണ്ടും കായിക ക്ഷമതാ പരീക്ഷ നടത്തുന്നതിനെ ബറ്റാലിയൻ എഡിജിപി എതിർത്തിരുന്നു. എന്നാൽ പൊലീസ് ആസ്ഥാനത്തെ എഡിജിപിയുടെ ശുപാർശയിൽ ഇരുവരെയും നിയമിക്കുകയായിരുന്നു. തൃശൂരിലെ പൊലീസ് അക്കാഡമിയിൽ ഇരുവർക്കും ഒരു വർഷത്തെ പരിശീലനം നൽകും. ബോ‌ഡി ബിൽഡർമാർക്ക് ഓട്ട മത്സരം നിർബന്ധമില്ലെന്നും പ്രത്യേക സാഹചര്യത്തിൽ നിയമനം നൽകാമെന്നുമായിരുന്നു പൊലീസ് ആസ്ഥാനത്തെ എഡിജിപിയുടെ ശുപാർശ. നിലവിലെ ചട്ടങ്ങൾ ഇളവു ചെയ്ത് ഇരുവരെയും നിയമിക്കാൻ നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

പുരുഷ ശരീരസൗന്ദര്യ മത്സരം ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ ഇനമല്ല. അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകൾ നേടിയ താരങ്ങൾ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴായിരുന്നു 'വേണ്ടപ്പെട്ടവർക്കായി' സർക്കാരിന്റെ വഴി വിട്ട നീക്കം. സ്‌പോർട്സ് ക്വോട്ട നിയമനത്തിന് ബോഡി ബിൽഡിംഗ് ഇതുവരെ പരിഗണിച്ചിട്ടുമില്ല.