@ പാചക വാതക ക്ഷാമം കൂടുതൽ ഹോട്ടലുകൾ പൂട്ടി, വിഭവം കുറച്ചു
- ഓർഡറുകൾ നൽകാനാവാതെ കാറ്ററിംഗ് സ്ഥാപനങ്ങൾ
- വിറകടുപ്പ് ഉപയോഗിക്കാൻ വീട്ടമ്മമാർ
കോഴിക്കോട്: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾ കിട്ടാതായതോടെ ഹോട്ടൽ, കാറ്ററിംഗ് മേഖലയിൽ പ്രതിസന്ധി രൂക്ഷം. ഇന്നലെ ജില്ലയിൽ കൂടുതൽ ഹോട്ടലുകൾ പൂട്ടി. ഒരു മാസം മുമ്പെടുത്ത ഓർഡറുകൾ എങ്ങനെ കൊടുക്കുമെന്നറിയാതെ കുഴങ്ങുകയാണ് കാറ്ററിംഗ് സ്ഥാപനങ്ങൾ. ബുക്ക് ചെയ്തവരോട് ഗ്യാസില്ലെന്ന കാരണം പറയാനാവാത്ത അവസ്ഥ. ഇഫ്താർ വിരുന്നിനുള്ള ഓർഡറുകളടക്കം കൊടുക്കാനാവുന്നില്ല. അടുത്ത മാസത്തേക്കുള്ള വിവാഹ ഓർഡറുകൾ എടുക്കുന്നതിന് കാറ്ററിംഗ് മേഖലയിൽ ആശങ്കയുണ്ടെന്ന് കാറ്ററിംഗ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
പാചകവാതകം ഇല്ലാത്തതിനെ തുടർന്ന് പല ഹോട്ടലുകളും പ്രവർത്തന സമയം വെട്ടിക്കുറച്ചു. വിഭവങ്ങളുടെ എണ്ണം കുറച്ചു. തത്സമയം ഭക്ഷണമുണ്ടാക്കുന്ന രീതി പലരും നിറുത്തി. ഇന്നലെ സിലിണ്ടറുകൾ ഒട്ടും കിട്ടിയില്ലെന്ന് ഹോട്ടൽ ആൻഡ് റസ്റ്റൊറന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഗ്യാസ് ഏജൻസികളുമായി ബന്ധപ്പെട്ടപ്പോൾ ആശുപത്രി, ഹോസ്റ്റൽ തുടങ്ങിയ അവശ്യ സർവീസുകൾക്കുള്ള സലിണ്ടറുകൾ മാത്രമാണ് നൽകുന്നതെന്നാണ് ഏജൻസി അധികൃതർ പറഞ്ഞത്. ചെന്നെെയിലെ പ്ളാന്റിൽ ബോട്ടിലിംഗും നിറുത്തിവച്ചെന്നാണ് വിവരം.
- തൊഴിലാളികൾ പ്രതിസന്ധിയിൽ
ഹോട്ടലുകൾ പൂട്ടിത്തുടങ്ങിയതോടെ ജീവനക്കാർക്ക് തൊഴിലില്ലാത്ത സാഹചര്യമുണ്ടാകും. അന്യസംസ്ഥാന തൊഴിലാളികളിൽ പലരും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. പോയാൽ പലരും തിരികെ വന്നേക്കില്ലെന്ന ആശങ്ക ഹോട്ടലുടമകൾക്കുണ്ട്. തൊഴിലില്ലാതെ അവരെ പിടിച്ചുനിറുത്താനുമാവില്ല. മത്സ്യം, മാംസം, പച്ചക്കറി തുടങ്ങിയവ അധികം സ്റ്റോക്ക് ചെയ്യാനുമാകില്ല. ഗാർഹിക മേഖലയിലും ഹോസ്റ്റലുകളിലും പ്രതിസന്ധി തുടങ്ങി. ബുക്ക് ചെയ്യുമ്പോൾ ഒ.ടി.പി നമ്പർ ലഭിച്ചവർക്ക് മാത്രമേ സിലിണ്ടർ നൽകൂ.
ഗാർഹിക ഉപയോക്താക്കൾക്ക് നൽകുന്ന പരിഗണന ഞങ്ങൾക്കും നൽകണം. പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.
-സന്തോഷ്കുമാർ യു.എസ്,
ജില്ല പ്രസിഡന്റ്,
ഹോട്ടൽ ആൻഡ് റസ്റ്റൊറന്റ് അസോ.
ഐ.ഒ.സി, എച്ച്.പി ഉൾപ്പെടെയുള്ള കമ്പനികൾ വിതരണം നിറുത്തി. എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയാണ്.
-പി.വി.എ ഹിഫ്സു
സംസ്ഥാന കൗൺസിൽ അംഗം
ഓൾ കേരള കാറ്ററേഴ്സ് അസോ.
ഉള്ള പാചക വാതകം ഇന്നോ നാളെയോ തീരും. വിറകടുപ്പ് ഉപയോഗിക്കാനാണ് ആലോചന.
-ഗംഗാദേവി, വീട്ടമ്മ, കോവൂർ