ഉത്തരേന്ത്യയിൽ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലും വൻഡിമാൻഡ്, ഒന്നിന് 400 രൂപ വരെ
പാലക്കാട്: ഉത്തരേന്ത്യയിലും നേപ്പാളിലും ഇടിച്ചക്കയ്ക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ കേരളത്തിൽ ചക്കവില ഉയരുന്നു. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ നിന്ന് മാത്രം ഒരുദിവസം 100 മുതൽ 200 ടൺവരെ ഇടിച്ചക്ക കയറ്റിവിടുന്നുണ്ട്. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലും ഇടിച്ചക്കയ്ക്ക് ആവശ്യക്കാരേറെയുണ്ട്. നിലവിൽ പാകമായ ചക്കയ്ക്ക് കിലോഗ്രാമിന് 35 മുതൽ 45 രൂപവരെ വിലയുണ്ട്. ചക്കയുപ്പേരി (ചിപ്സ്) അടക്കമുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നവർക്ക് ലഭിക്കുന്ന വിലയാണിത്. കഴിഞ്ഞവർഷം 15-20 രൂപയായിരുന്നു വില.
10 കിലോഗ്രാമുള്ള ചക്കയ്ക്ക് 400 രൂപയിലേറെ കൊടുക്കേണ്ടിവരുന്നതിനാൽ ചിപ്സ് നിർമ്മാണം യൂണിറ്റുകളെ ബാധിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ചക്ക ചിപ്സ് കയറ്റുമതി വടക്കഞ്ചേരി, ആലത്തൂർ, പാലക്കാട് നഗരത്തിലെയും ചിപ്സ് നിർമ്മാണം സംരംഭങ്ങൾ പ്രതിസന്ധിയിലാണ്. ചക്ക ഉത്പാദനം വർദ്ധിച്ച് വിപണിയിലേക്ക് എത്തുന്നതോടെ വില കുറയുമെന്ന് സംരംഭകർ പറയുന്നു.
ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ചക്ക വിളഞ്ഞു പാകമാകുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെത്തുക. ഈ സമയത്ത് വടക്കൻ ജില്ലകളിൽ ഇടിച്ചക്ക പരുവത്തിലാകുകയേയുള്ളൂ. ഇത്തവണ പൊതുവേ ഉത്പാദനം കുറവാണ്. മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണി സജീവമായതും വിലയുയരാൻ കാരണമായി. മൂല്യവർധിത ഉത്പന്നങ്ങളാണ് ചക്കയെ വിപണിയിലെ കേമനാക്കിയത്. പൾപ്പ് ഉണ്ടാക്കുന്ന സംരംഭങ്ങൾ വന്നതോടെ കൂഴച്ചക്കയ്ക്കും ആവശ്യക്കാരേറെയാണ്. കൂഴച്ചക്കയുടെ മൃദുവായ ചുളകൾ ഐസ്‌ക്രീം, ജാം, ഹൽവ, സ്‌ക്വാഷ് എന്നിവയുടെ നിർമ്മാണത്തിന് പൾപ്പുരൂപത്തിൽ വൻതോതിൽ ഉപയോഗിക്കുന്നുണ്ട് ഇപ്പോൾ. മുൻപ് ഇത്തരം പൾപ്പുകൾക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന പല കമ്പനികളും ഇപ്പോൾ കേരളത്തിലെ പ്രാദേശിക യൂണിറ്റുകളെയാണ് സമീപിക്കുന്നത്. കയറ്റുമതി കൂടിയതും വെജിറ്റേറിയൻ ഭക്ഷണങ്ങളോടുള്ള പ്രിയവും ചക്കവില ഉയരാൻ കാരണമായിട്ടുണ്ട്.