പൊന്നാനിയിൽ എം.കെ. സക്കീർ ഇടത് സ്ഥാനാർത്ഥിയായേക്കും
പൊന്നാനി: വഖഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ പൊന്നാനിയിൽ ഇടതുസ്ഥാനാർത്ഥിയാവാൻ സാദ്ധ്യത. ജില്ലാ കമ്മിറ്റി കൊടുത്ത പട്ടികയിൽ എം.കെ.സക്കീറിന്റെ പേരിനാണ് മുൻതൂക്കം. എ.വിജയരാഘവൻ, എം.സ്വരാജ് തുടങ്ങിയവരുടെ പേരുകൾ ചർച്ചയിലുയർന്നെങ്കിലും ഒടുവിൽ സക്കീറിലെത്തുകയായിരുന്നു.
മുൻ പി.എസ്.സി ചെയർമാനെന്ന നിലയിലും വഖഫ് ബോർഡ് ചെയർമാനെന്ന നിലയിലും കാഴ്ചവച്ച നേതൃത്വമികവാണ് എം.കെ.സക്കീറിന് തുണയാവുന്നത്.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.പി. നൗഷാദലിയുടെയും പി.ടി. അജയ്‌മോഹന്റെയും പേരുകൾ ചർച്ചയിലുണ്ട്. പ്രാദേശിക വികാരം നിലവിൽ പി.ടി.അജയ്‌മോഹന് അനുകൂലമാണ്. നാട്ടുകാരനായ സ്ഥാനാർത്ഥി തന്നെ വേണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. രണ്ടുവർഷമായി പൊന്നാനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നയാളാണ് അരീക്കോട്ടുകാരനായ കെ.പി.നൗഷാദലി. എം.പി.ഗംഗാധരൻ ഫൗണ്ടേഷൻ പ്രവർത്തനങ്ങളുമായാണ് ഇദ്ദേഹം പൊന്നാനിയിൽ സജീവമായത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശബരിമല ഇടത്താവളം പദ്ധതി ശ്രദ്ധനേടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള അടുപ്പം സ്ഥാനാർത്ഥിത്വ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. തവനൂരിൽ ഡി.സി.സി അദ്ധ്യക്ഷൻ വി.എസ്.ജോയിയുടെ പേര് പറഞ്ഞുകേൾക്കുന്നുണ്ട്. അജയ്‌മോഹൻ, സന്ദീപ് വാര്യർ, ഇ.പി. രാജീവ്, ഡി.സി.സി. ജനറൽ സെക്രട്ടറി സിദ്ധിക്ക് പന്താവൂർ എന്നിവരുടെ പേരുകളും ഇവിടെ പരിഗണിക്കപ്പെടുന്നുണ്ട്. സാമൂഹിക, സാമുദായിക പരിഗണനകളും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പരിഗണിക്കപ്പെടും.
പൊന്നാനിയിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏഴ് തദ്ദേശ സ്ഥാപനങ്ങളിൽ അഞ്ചിലും യു.ഡി.എഫിന് മുൻതൂക്കം ലഭിച്ചത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ കടുത്ത വിരുദ്ധ തരംഗത്തിനിടയിലും പൊന്നാനി നഗരസഭയിൽ ഭരണം നിലനിറുത്താനായത് ഇടതുപക്ഷത്തിനും പ്രതീക്ഷ നൽകുന്നു.