ട്വന്റി-20 റാങ്കിംഗ്: കുതിച്ച് സഞ്ജു ഇഷാൻ ഒന്നിനരികെ

Thursday 12 March 2026 5:44 AM IST

ബൗളിംഗിൽ വരുണിന് ഒന്നാം റാങ്ക് പോയി

ദുബയ്: ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതിൽ നർണായക പങ്കുവഹിച്ച സഞ്ജു സാംസണും ഇഷാൻ കിഷനും ബാറ്റിംഗ് റാങ്കിംഗിൽ മുന്നേ‍റ്റം. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഇഷാൻ രണ്ടാം സ്ഥാനത്തേയ്ക്ക് കയറി ഒന്നാം സ്ഥാനത്തുള്ള മറ്റൊരു ഇന്ത്യൻ താരം അഭിഷേക് ശർമ്മയ്ക്ക് തൊട്ടടുത്തെത്തി. അഭിഷേകിന് 875 റേറ്റിംഗ് പോയിന്റും ഇഷാന് 871 റേറ്റിംഗ് പോയിന്റുമാണുള്ളത്. ലോകകപ്പ് ഫൈനലിലെ അർദ്ധ സെഞ്ച്വറിയാണ് അഭിഷേകിനെ ഒന്നാം സ്ഥാനത്ത് നിലനിറുത്തിയത്. ലോകകപ്പിലെ താരമായ സഞ്ജുവാണ് ഏറ്റവും വലിയ കുതിപ്പ് നടത്തിയത്. 18 സ്ഥാനം മെച്ചപ്പെടുത്തിയ സഞ്ജു 22-ാം റാങ്കിലെത്തി.

ലോകകപ്പിന് തൊട്ടു മുൻപ് നടന്ന ന്യൂസിലാന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഫോംഔട്ടായ സഞ്ജു റാങ്കിംഗിൽ 65-ാം സ്ഥാനത്തേക്ക് വീണിരുന്നു. വെസ്റ്റിൻഡീസിനെതിരെ സൂപ്പർ 8 മത്സരത്തിലെ പ്രകടനത്തോടെ 40–ാം സ്ഥാനത്തേയ്ക്കു കയറിയ സഞ്ജു സെമിയിലും ഫൈനലിലും അർദ്ധ സെഞ്ച്വറിയുമായി മിന്നിത്തിളങ്ങിയതോടെയാണ് 22–ാം റാങ്കിലെത്തിയത്.ലോകകപ്പിലെപ്രകടനത്തോടെ സഞ്ജു ആകെ മെച്ചപ്പെടുത്തിയത് 43 സ്ഥാനങ്ങളാണ്.ശിവം ദുബെ 4 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 27ലെത്തി.

അതേസമയം ആദ്യ പത്തിലുള്ള ഇന്ത്യൻ ക്യാപ്‌ടൻ സൂര്യകുമാർ യാദവ് 2 സ്ഥാനം താഴേക്കിറങ്ങി 9ലും തിലക് വർമ്മ ഔരു സ്ഥാനം താഴേക്കിറങ്ങി 7ലുമായി.

ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണെങ്കിലും നന്നായി അടിമേടിച്ച വരുൺ ചക്രവർത്തിക്ക് ബൗളർമാരിൽ ഒന്നാം സ്ഥാനം നഷ്ടമായി. വരുണിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അഫ്‌ഗാനിസ്ഥാൻ ക്യാപ്‌ടൻ റാഷിദ് ഖാൻ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.ജസ്പ്രീത് ബുംറ ഒരു സ്ഥാനം മുകളിലോട്ട് കയറി ആറിലെത്തി.

അക്ഷർ പട്ടേൽ ാറ് സ്ഥാനങ്ങൾ കടന്ന് 17ൽ എത്തി. അർഷ്ദീപ് 13ൽ നിന്ന് 16ലേക്ക് വീണു.ഓൾ റൗണ്ടർമാരിൽ സിംബാബ്‌വെ ക്യാപ്‌ടൻ സിക്കന്ദർ റാസ ഒന്നാമതും ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ രണ്ടാമതും തുടരുകയാണ്.