കോന്നി മെഡിക്കൽ കോളേജിൽ നോട്ടീസ് പതിച്ച സംഭവം; ശസ്ത്രക്രിയാ വിഭാഗം മേധാവിക്ക് മെമ്മോ

Thursday 12 March 2026 2:42 PM IST

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ വിഭാഗത്തിൽ നോട്ടീസ് പതിച്ച സംഭവത്തിൽ ഡോക്ടര്‍ ശിവപ്രസാദിന് മെമ്മോ.അടിയന്തരമായി മെമ്മോയ്ക്ക് മറുപടി നൽകണമെന്നും ശിവപ്രസാദിനോട് ആശുപത്രി സൂപ്രണ്ട് എ ഷാജി അറിയിച്ചു. ഡോക്ടര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും ആശുപത്രി സൂപ്രണ്ട് നിഷേധിച്ചിട്ടുണ്ട്. ആശുപത്രിയിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ടെന്നും ജീവനക്കാരുടെ കുറവില്ലെന്നും ശിവപ്രസാദിന്റെ വകുപ്പിൽ മാത്രം പത്തിലധികം സ്റ്റാഫുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു.

'പെയിന്റ് ഇളകിവീഴുന്ന സംഭവം പൂർണമായി പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ഫാർമസി സൗകര്യം 24 മണിക്കൂറുമുണ്ട്. സജ്ജമായ തീവ്ര പരിചരണ വിഭാഗം മൂന്നെണ്ണമുണ്ട്. പെയിന്റ് രോഗികളുടെ മുകളിലേക്ക് വീഴുന്നില്ല. എല്ലാ കാര്യങ്ങളും ബന്ധപ്പെട്ട വകുപ്പ് മേധാവിയെയും മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. സ്വയം വിരമിക്കാൻ അപേക്ഷ നൽകിയ ആളാണ് ശിവപ്രസാദ്. തുടർനടപടിക്കായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറിലേക്ക് അയച്ചിട്ടുണ്ട്'- ഷാജി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ആശുപത്രിയിലെ എട്ട് അപര്യാപ്തതകളടങ്ങിയ നോട്ടീസാണ് ശിവപ്രസാദ് ഇന്നലെ ശസ്ത്രക്രിയാ വിഭാഗത്തിൽ പതിച്ചത്. ഉപകരണങ്ങൾ ആവശ്യത്തിനില്ല അത് ജീവഹാനി വരെ വരുത്താം, സുസജ്ജമായ തീവ്രപരിചരണ വിഭാഗമില്ല. വേണ്ടത്ര പരിശീലനമുള്ള ജീവനക്കാരുടെ കുറവുണ്ട്, തിയേ​റ്ററിൽ വിദഗ്ദരായ സഹപ്രവർത്തകരുടെ കുറവുണ്ട്, പൊളിഞ്ഞുവീഴുന്ന പെയിന്റ് പാളികളിൽ നിന്ന് അണുബാധയേൽക്കാൻ സാദ്ധ്യതയുണ്ട്, ഹൃദ്രോഗ വിദഗ്ദനും വൃക്കരോഗ വിദഗ്ദനും ഇവിടെയില്ല, വൈകിട്ട് അഞ്ചുമണിക്കുശേഷം ഫാർമസി പ്രവർത്തിക്കില്ല, വന്യമൃഗങ്ങളുടെ ശല്യം ആശുപത്രിക്കുള്ളിലുണ്ട് എന്നിവയാണ് നോട്ടീസിൽ നിരത്തിയത്.