'എന്റെ പ്രധാന ജോലി ഇതായിരുന്നു', ഓര്‍മ്മകള്‍ അയവിറക്കി വിന്റേജ് ബസിന്റെ ഹോണടിച്ച് മന്ത്രി ഗണേശ് കുമാര്‍

Thursday 12 March 2026 7:26 PM IST
മന്ത്രി കെ. ബി ഗണേഷ്‌കുമാര്‍ പഴയ ഓര്‍മ്മകള്‍ പങ്കിടുന്നതിനിടെ ബസിന്റെ ഹോണ്‍ അടിക്കുന്നു | ഫോട്ടോ- അജയ് മധു

തിരുവനന്തപുരം: പഴയകാലത്തെ ഓര്‍മ്മകളുടെ അനുഭവം സമ്മാനിച്ച് കെഎസ്ആര്‍ടിസിയുടെ വിന്റേജ് ബസ്. ആദ്യകാല മോഡലുകളെ അനുസ്മരിപ്പിക്കുന്ന വിന്റേജ് ബസ് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തിന് മുന്നില്‍ നിന്നും വെള്ളയമ്പലം വരെയാണ് ആദ്യ ദിവസത്തെ സര്‍വീസ് നടത്തിയത്. കിഴക്കേക്കോട്ട - കവടിയാര്‍ - പേരൂര്‍ക്കട റൂട്ടിലായിരിക്കും ബസിന്റെ സ്ഥിരം സര്‍വീസ്.

പഴയകാല ബസുകളുടെ അതേ നിറവും ഡിസൈനും ഘടനയും നിലനിറുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പഴയ മോഡലാണെന്ന് തോന്നിപ്പിക്കുമെങ്കിലും എന്‍ജിനും മറ്റ് സൗകര്യങ്ങളും പുതിയതാണെന്ന് മന്ത്രി വ്യക്തമാക്കി. തലസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇതൊരു മികച്ച അനുഭവമാകുമെന്നും കെ.എസ്.ആര്‍.ടി.സിയുടെ പ്രതാപകാലത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ സംബന്ധിച്ചിടത്തോളം ഒരു അഞ്ച് വയസ്സൊക്കെ ഉള്ളപ്പോഴുള്ള കാലത്തിലേക്ക് ഓര്‍മകള്‍ പോയെന്നും പണ്ട് ഇതുപോലെ ബസുകള്‍ കാണുമ്പോള്‍ ഹോണ്‍ അടിച്ച് നോക്കുന്നത് തന്റെ പതിവായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ആദ്യ സര്‍വീസില്‍ മന്ത്രി യാത്രക്കാരനാകുകയും ചെയ്തു.

നെയ്യാറ്റിന്‍കര ഡിപ്പോയുടെ ഭാഗമായിരുന്ന ആര്‍.എസ്.എം452 എന്ന നമ്പര്‍ ബസാണ് പുതിയ രൂപത്തില്‍ പുനര്‍ജനിച്ചിരിക്കുന്നത്. 2013 മോഡല്‍ അശോക് ലെയ്ലാന്‍ഡ് ബസ് ഉപയോഗിച്ചാണ് പുതിയ വിന്റേജ് വാഹനം ഒരുക്കിയത്. തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരുടെ മികച്ച അധ്വാനമാണ് ഈ മാറ്റത്തിന് പിന്നില്‍.

ബസിന്റെ ഇന്റീരിയര്‍ പൂര്‍ണമായും പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഒന്നാണ്. പഴയ മോഡല്‍ സീറ്റുകളും ഡ്രൈവറുടെ ക്യാബിനും ഗിയര്‍ ലിവറുമെല്ലാം പുതിയ തലമുറയ്ക്ക് കൗതുകം സമ്മാനിക്കുന്നതിനൊപ്പം പഴയ തലമുറയ്ക്ക് ഗൃഹാതുരതയിലേക്കുള്ള മടങ്ങിപ്പോക്കുമായി.